വയനാട്: നോട്ടുപ്രതിസന്ധിയെ തുടര്‍ന്ന് കാര്‍ഷികോല്‍പ്പനങ്ങളുടെ വില ദിനംപ്രതി കുറയുന്നത് വയനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നില്ലെന്നാണ് കര്‍ഷകരുടെ ആരോപണം. കാര്‍ഷിക മേഖലയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന് സംസ്ഥാന സര്‍ക്കാരെങ്കിലും ഇടപെടണമെന്നാണ് ഇപ്പോള്‍ വിവിധ കാര്‍ഷിക സംഘടനകള്‍ ആവശ്യപെടുന്നത്.

നോട്ട് നിരോധനത്തിന് പിന്നാലെ അടക്കയുടെ വില കുത്തനെയിടിഞ്ഞു. ഇഞ്ചി ആര്‍ക്കും വേണ്ടാത്ത അവസ്ഥയായിട്ടുണ്ട്. അല്‍പം അശ്വാസമുണ്ടായിരുന്ന കുരുമുളകിനാണെങ്കില്‍ കിലോയില്‍ 200 രുപയിലധികം വില കുറഞ്ഞു. റബറിന്റെ കാര്യവും ഇതില്‍നിന്നും വത്യസ്ഥമല്ല. തേങ്ങയും കാപ്പിയും പറിക്കാന്‍ പോലും ആളില്ല. ഇതിനോക്കെ ഒരു പരിഹാരം ഡിസംബര്‍ 31 തിനുശേഷമുണ്ടാകുമെന്ന് കര്‍ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അവരെല്ലാം നിരാശരാണ്. 

പ്രതിദിനം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വില കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകോണ്ടുതന്നെ സാമ്പത്തിക പ്രതിസന്ധി മാറിയില്ലെങ്കില്‍ അധികം താമസിയാതെ കാര്‍ഷികമേഖല പൂര്‍ണമായും സ്തംഭിക്കും. ഇതൊഴിവാക്കാന്‍ സംസ്ഥാനസര്‍ക്കാരെങ്കിലും സഹായിക്കണമെന്നാണ് ഇപ്പോള്‍ ഇവരുടെ ആവശ്യം.