പിജെ കുര്യൻ വിരമിച്ചതോടെ ഒഴിവു വന്ന ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് എൻഡിഎ അംഗത്തെ എത്തിക്കാനുള്ള ബിജെപി നീക്കം വിജയത്തിലേക്ക്. 

ദില്ലി: പിജെ കുര്യൻ വിരമിച്ചതോടെ ഒഴിവു വന്ന ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് എൻഡിഎ അംഗത്തെ എത്തിക്കാനുള്ള ബിജെപി നീക്കം വിജയത്തിലേക്ക്. 244 പേർ ഇപ്പോഴുള്ള സഭയിൽ 113 പേരാണ് സർക്കാർ പക്ഷത്തുള്ളത്ത്. 116 പേർ പ്രതിപക്ഷത്തും. 9 പേരുള്ള ബിജു ജനതാദളിൻറെ പിന്തുണ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ നവീൻ പട്നായിക്കിനെ വിളിച്ച് ഉറപ്പാക്കി. 

ആറ് പേരുള്ള തെലങ്കാന രാഷ്ട്ര സമിതിയും ഹരിവൻഷിനെ പിന്തുണയ്ക്കാമെന്ന് സൂചന നല്കിയതോടെ എൻഡിഎയുടെ വിജയം ഉറപ്പായി. എൻസിപിയും ഡിഎംകെയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തിലാണ് ബി കെ ഹരിപ്രസാദിനെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. കർണ്ണാടകത്തിൽ നിന്നുള്ള ഹരിപ്രസാദിന് തെലുങ്കുദേശം പിന്തുണ പ്രഖ്യാപിച്ചു.

നാളെ പതിനൊന്ന് മണിക്കാണ് തെരഞ്ഞെടുപ്പ്. ഇത് ആറാം തവണയാണ് രാജ്യസഭയുടെ ചരിത്രത്തിൽ ഉപാദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടക്കുന്നത്. 14 തവണ എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്രസർക്കാരിനെ കഴിഞ്ഞ നാലു വർഷവും രാജ്യസഭയിൽ ചെറുത്ത പ്രതിപക്ഷത്തിന് ഇതാദ്യമായാണ് കാലിടറുന്നത്.