ശബരിമല: നിലപാട് മാറ്റം ആരുടെയും നിർബന്ധപ്രകാരമല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പദ്മകുമാര്‍
വിധി വന്ന ശേഷമുള്ള അഭിപ്രായമാണ് കോടതി ചോദിച്ചത്. അതിനുള്ള മറുപടിയാണ് കോടതിയിൽ പറഞ്ഞതെന്നും വിവേചനം പാടില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചതെന്നും പദ്മകുമാര്‍.
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ ഇന്ന് അറിയിച്ചത് സെപ്തംബര്‍ 23 ന് വിധി വന്നതിന് ശേഷമുള്ള നിലപാടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പദ്മകുമാർ. സർക്കാര്‍ നിലപാടിന്‍റെ അടിസ്ഥാനത്തിലല്ല ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതെന്നും എ പദ്മകുമാർ പറഞ്ഞു.
കോടതി വിധിയുമായി ബന്ധപ്പെട്ട അഭിപ്രായമാണ് അത്. വിധി വന്ന ശേഷമുള്ള അഭിപ്രായമാണ് കോടതി ചോദിച്ചത്. അതിനുള്ള മറുപടിയാണ് കോടതിയിൽ പറഞ്ഞതെന്നും വിവേചനം പാടില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചതെന്നും പദ്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
റിവ്യൂ പെറ്റീഷൻ കൊടുക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. പറയാനുള്ളത് എഴുതി കൊടുക്കും. കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും വിശ്വാസമില്ലാത്തവരാരും വരില്ലെന്നാണ് നേരത്തെ പറഞ്ഞതെന്നും പദ്മകുമാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കോടതിയിലെ നിലപാട് മാറ്റത്തെക്കുറിച്ച് വ്യക്തമാക്കാന്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തയ്യാറായില്ല.