സുന്ദരിയായി പാഞ്ചാലിമേട് മലഞ്ചെരിവിലൂടെ മഴമേഘങ്ങളുടെ സഞ്ചാരം 4 കോടിയുടെ വികസനപദ്ധതികള്‍ പുരോഗമിക്കുന്നു ആദ്യഘട്ട പ്രവർത്തനങ്ങള്‍ പൂർത്തിയായി സഞ്ചാരികളുടെ ഇഷ്ട കേന്ദ്രം

ഇടുക്കി:മുഖംമിനുക്കി ഇടുക്കിയിലെ പാഞ്ചാലിമേട്. രണ്ടുകോടിരൂപയുടെ വികസന പ്രവർത്തനങ്ങളാണ് പാഞ്ചാലിമേട്ടില്‍ പുരോഗമിക്കുന്നത്. പാണ്ഢവർ വനവാസകാലത്ത് പാഞ്ചാലിയോടൊപ്പം താമസിച്ച മേട് പാഞ്ചാലിമേടായെന്നാണ് ഐതിഹ്യം. കോട്ടയം കുമളി റോഡില്‍ കുട്ടിക്കാനത്തിനുസമീപം മുറിഞ്ഞപുഴയ്ക്കടുത്താണ് പാഞ്ചാലിമേട്. 

സമുദ്രനിരപ്പില്‍നിന്നും 3000 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്നതാണ് ഈ മലനിരകള്‍. ഇവിടെനിന്നാല്‍ ഒരുവശത്ത് പച്ച പുതച്ചുനില്‍ക്കുന്ന ഇടുക്കിയെയും മറുവശത്ത് കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന കോട്ടയം ആലപ്പുഴ ജില്ലകളും ആസ്വദിക്കാം. എന്നാലും അടിസ്ഥാനസൗകര്യങ്ങള്‍ വേണ്ടത്രയില്ലെന്നായിരുന്നു ഇവിടെയത്തുന്നവരുടെ പരാതി. ഇതിന് പരിഹാരമായി വിനോദസഞ്ചാരവകുപ്പ് റെയിന്‍ ഷെല്‍ട്ടറുകളും നടപ്പാതയും മഡ്ഹൗസുകളും ഒരുക്കികഴിഞ്ഞു. സോളാർവിളക്കുകളും ടോയ്‍ലറ്റുകളും ഇരിക്കാന്‍ ബഞ്ചുകളും സ്ഥാപിച്ചിട്ടുണ്ട്. 

ഈ മാസം ഏഴിന് ആദ്യഘട്ട വികസന പ്രവർത്തനങ്ങള്‍ പൂർത്തിയാക്കി മന്ത്രി കടകംപള്ളിസുരേന്ദ്രന്‍ പാഞ്ചാലിമേട് നാടിന് സമർപ്പിക്കും. രണ്ടാംഘട്ടത്തില്‍ പാഞ്ചാലിക്കുളം നവീകരിച്ച് ബോട്ടിങ് സൗകര്യമടക്കമുള്ള തടാകം നിർമിക്കും, സാഹസികത ഇഷ്ടപ്പെടുന്ന സ‍ഞ്ചാരികള്‍ക്കുള്ള സൗകര്യങ്ങളും പാഞ്ചാലിമേട്ടില്‍ വൈകാതെ ഒരുങ്ങും.