ശബരിമലയിലെ ശുദ്ധിക്രിയ: മറുപടി നല്കാൻ തന്ത്രിക്ക് സാവകാശം
മറുപടി നൽകാനുള്ള സാവകാശം ഇന്നായിരുന്നു തീരേണ്ടത്. തന്ത്രി കണ്ഠരര് രാജീവര് മറുപടി തയ്യാറാക്കാൻ നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി.
തിരുവനന്തപുരം: ശബരിമലയിൽ ശുദ്ധിക്രിയ നടത്തിയതിന് വിശദീകരണം നൽകാൻ തന്ത്രിക്ക് ദേവസ്വം ബോർഡ് സാവകാശം നൽകി. തന്ത്രിയുടെ അപേക്ഷ പരിഗണിച്ചാണ് ബോർഡ് രണ്ടാഴ്ചത്തെ സമയം കൂടി നൽകിയത്. ബിന്ദുവും കനകദുർഗ്ഗയും ദർശനം നടത്തിയതിന് പിന്നാലെ തന്ത്രി നട അടച്ചു ശുദ്ധിക്രിയ ചെയ്തത് വൻവിവാദമായിരുന്നു.
ദേവസ്വം ബോർഡിൻറെ അനുവാദമില്ലാതെയുള്ള ശുദ്ധിക്രിയയിൽ ബോർഡ് തന്ത്രിയോട് വിശദീകരണം തേടിയിരുന്നു.. മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് തന്ത്രി നൽകിയ കത്ത് പരിഗണിച്ചാണ് തീരുമാനം . മറുപടി തയ്യാറാക്കാനായി തന്ത്രി കണ്ഠരര് രാജീവര് നിയമവിദഗ്ധരുമായി ആലോചന തുടങ്ങി.
അനുമതിയില്ലാതെയുള്ള ശുദ്ധിക്രിയ ദേവസ്വം മാന്വലിൻറെയും യുവതീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിയുടേയും ലംഘനണെന്ന് സർക്കാറും ബോർഡും വിശദീകരിക്കുന്നു. എന്നാൽ ശബരിമലയിലെ ആചാരകാര്യങ്ങളിൽ തന്ത്രിക്കാണ് പരമാധികാരമെന്നാണ് താഴമൺ തന്ത്രി കുടുംബത്തിൻറെ നിലപാട്. ശുദ്ധിക്രിയ സംബന്ധിച്ച് തന്ത്രിക്കെതിരായ പരാതികൾ സുപ്രീം കോടതിയുടേയും ഹൈക്കോടതിയുടേയും പരിഗണനയിലുണ്ട്. കോടതി നടപടികളും ദേവസ്വം ബോർഡ് നിരീക്ഷിക്കുന്നുണ്ട്.
പട്ടികജാതി-പട്ടിക വഗ്ഗ കമ്മീഷനും തന്ത്രിയോട് വിശദീകരണം തേടിയിട്ടുണ്ട്. തന്ത്രിക്കെതിരെ നടപടി വേണമെന്നാണ് സർക്കാറിനറെയും ദേവസ്വം കമ്മീഷണറുടേയും ബോർഡിലെ രണ്ട് അംഗങ്ങളുടേയും സമീപനം .എന്നാൽ കടുപ്പിക്കേണ്ടെന്ന നിലപാടാണ് ദേവസ്വം പ്രസിഡണ്ടിനുള്ളത്. തന്ത്രി കണ്ഠരര് രാജീവർക്ക് കർക്കടിക മാസം വരെ കാലാവധിയുണ്ട്.