കൊച്ചി: പുതുവൈപ്പിലെ സമരക്കാര്‍ക്ക് നേരെയുണ്ടാ പൊലീസ് നടപടിയെ ന്യായീകരിച്ച് ഡി.ജി.പി ടി.പി സെന്‍കുമാര്‍. പുതുവൈപ്പിലെ സമരക്കാരെ യതീഷ് ചന്ദ്ര മര്‍ദ്ദിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തലേ ദിവസം കൊച്ചി നഗരത്തില്‍ മുന്‍കൂട്ടി അറിയിക്കാതെ എസ്.പി.ജിയുടെ സുരക്ഷാ പരിശോധനക്കിടെ സമരം ചെയ്തവരെയാണ് പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്. സുരക്ഷാ ചുമതലയുണ്ടായിരുന്ന ഡി.സി.പി തന്റെ കര്‍ത്തവ്യം നിറവേറ്റുകയായിരുന്നു. സമരത്തിന് പിന്നിലും തീവ്രവാദികളുണ്ട്. ഇവിടെയുള്ളവരല്ലാത്തവരെ സമര രംഗത്ത് കണ്ടിട്ടുണ്ടെന്നും ഡി.ജി.പി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതുവൈപ്പിലെ പൊലീസ് നടപടിയും കൊച്ചി നഗരത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ തലേദിവസം ഉണ്ടായ പൊലീസ് നടപടിയും രണ്ട് സംഭവങ്ങളാണ്. പുതുവൈപ്പിൽ നടന്ന പൊലീസ് നടപടിയിൽ യതീഷ് ചന്ദ്ര ഇല്ലായിരുന്നു. മാധ്യമങ്ങളാണ് ഇവയെ ഒന്നാക്കി കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്നതെന്നും ഡി.ജി.പി ആരോപിച്ചു. പൊലീസ് നടപടിയുടെ വീഡിയോ മുഴുവന്‍ താന്‍ കണ്ടു. പ്രധാമന്ത്രിയുടെ സന്ദര്‍ശന ദിവസം കേരളത്തില്‍ തീവ്രവാദി ആക്രമണ ഭീഷണി പോലുമുണ്ടായിരുന്നുവെന്നും ഡി.ജി.പി പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശന വഴിയില്‍ സമരം ചെയ്തവരെ നീക്കം ചെയ്തേ പറ്റൂ. പൊലീസ് ചെയ്തത് ശരിയായിരുന്നുവെന്നും ഡി.ജി.പി ടി.പി സെന്‍കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.