പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും നാവികസേന

കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്ലും ആർക്കും കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്ള വ്യക്തമാക്കി. ദുരിതാശ്വാസ പ്രവർത്തനം തങ്ങളുടെ ഉത്തരവാദിത്തമാണ്. ഇത് പരിശീലനത്തിന്‍റെ ഭാഗമാണെന്നും അനിൽ കുമാർ ചാവ്ള കൂട്ടിച്ചേര്‍ത്തു.

Add Asianetnews as a Preferred SourcegooglePreferred

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തതിന് എത്ര രൂപ ചെലവ് വന്നുവെന്ന് വ്യോമ സേന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നാവിക സേനയുടെ വിശദീകരണം. നേവിയുടെ കൊച്ചി യൂണിറ്റ് പരിശീലനത്തിനാണ് പ്രാധാന്യം നല്‍കുന്നത്. അംഗങ്ങള്‍ക്ക് പുറത്ത് പരിശീലനത്തിനു ലഭിച്ച അവസരമായാണ് പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കണ്ടത്. പ്രവര്‍ത്തനങ്ങള്‍ക്കിടെയുണ്ടായ മറ്റ് ചെലവുകള്‍ തേയ്മാനച്ചെലവും ശമ്പളവുമാണ്. 

അത് അല്ലാതെ തന്നെ ഉണ്ടാകുന്നതിനാല്‍ ഇതൊന്നും കണക്കാക്കിയിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറൽ അനിൽ കുമാർ ചാവ്ള വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനമല്ല, രാജ്യത്തിന്റെ പൊതു താല്‍പര്യ സുരക്ഷയാണ് നേവിയുടെ ദൗത്യം. ഒരു നൂറ്റാണ്ടായി കേരള സംസ്ഥാനത്തിന്റെ സുരക്ഷയുടെയും സമ്പദ് വ്യവസ്ഥയുടെയും അവിഭാജ്യഘടകമാണ് നേവിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.