കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നാണ് പ്രധാന നിര്‍ദേശം
തിരുവനന്തപുരം: മഴക്കെടുതി കേരളത്തില്‍ ദുരിതം വിതയ്ക്കുമ്പോള്‍ പമ്പ് ഉടമകള്‍ക്ക് നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ - സ്വകാര്യ വാഹനങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനു മുന്‍ഗണന നല്‍കണമെന്നാണ് പ്രധാന നിര്‍ദേശം.
കൂടാതെ, കരുതല്‍ ശേഖരമായി ഓരോ പമ്പുകളും കുറഞ്ഞത് 3000 ലിറ്റര്‍ ഡീസലും 1000 ലിറ്റര്‍ പെട്രോളും കരുതണമെന്നും പമ്പ് ഉടമകളോട് ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി നിര്‍ദേശിച്ചു. നിര്‍ദേശം പാലിക്കാത്തപക്ഷം ദുരന്ത നിവാരണ നിയമം സെക്ഷന്‍ 56 പ്രകാരം ഒരു വര്‍ഷത്തേക്ക് തടവ് അടക്കമുള്ള ശിക്ഷ ലഭിക്കുമെന്നും ഉത്തരവിലുണ്ട്.
കേരളം പ്രളയക്കെടുതിയിലായതോടെ തിരുവനന്തപുരം ജില്ലയില്‍ ഇന്ധനക്ഷാമം രൂക്ഷമാണെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ജില്ലാ ഭരണകൂടത്തിന്‍റെ അറിയിപ്പുണ്ട്. സംസ്ഥാനത്ത് പെട്രോൾ ക്ഷാമമെന്ന വ്യാപക പ്രചരണത്തെത്തുടർന്ന് പെട്രോൾ പമ്പുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ആളുകൾ വൻതോതിൽ ഇന്ധനം വാങ്ങാന്‍ എത്തുന്നത്. ചിലയിടങ്ങളിൽ സ്റ്റോക് തീർന്നതോടെ പമ്പുകള്‍ രാവിലെ തന്നെ അടച്ചു. പലരും കന്നാസുകളിലും മറ്റുമായി ഇന്ധനം വാങ്ങിക്കുന്നതിനാൽ പൊലീസിന്‍റെയും ഫയർ ഫോഴ്സിന്‍റെയും മറ്റു ദുരന്തനിവാരണ പ്രവർത്തകരുടെയും വാഹനങ്ങളിൽ പെട്രോൾ നിറയ്ക്കാനുള്ള സാഹചര്യമില്ലാതാകുകയാണെന്ന് കേരളാ സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
