ഒന്നരവര്‍ഷം മുന്‍പ് വീണ് പരിക്കേറ്റ ആയിഷയുടെ ഇടതുകാലിന് മുട്ടിന് താഴെയായി എല്ലിന് ഒടിവ് പറ്റി.  ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ശസ്ത്രിക്രിയ നടത്തി കമ്പിയിട്ടു. അതേ ഡോക്ടറെ തന്നെ കമ്പിയെടുക്കാന്‍ സമീപിക്കുകയായിരുന്നു. 

നിലമ്പൂര്‍: സർക്കാർ ആശുപത്രിയിൽ രോഗിയെ കാല് മാറി ശസ്‍ത്രക്രിയ ചെയ്തു. നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് സംഭവം. കവള മുക്കട്ട മച്ചിങ്ങല്‍ സ്വദേശി ആയിഷക്കാണ് ജില്ലാ ആശുപത്രിയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. ഒന്നരവര്‍ഷം മുന്‍പ് വീണ് പരിക്കേറ്റ ആയിഷയുടെ ഇടതുകാലിന് മുട്ടിന് താഴെയായി എല്ലിന് ഒടിവ് പറ്റി. ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍ ശസ്ത്രിക്രിയ നടത്തി കമ്പിയിട്ടു. അതേ ഡോക്ടറെ തന്നെ കമ്പിയെടുക്കാന്‍ സമീപിക്കുകയായിരുന്നു.

Add Asianetnews as a Preferred SourcegooglePreferred

പ്രമേഹമുള്ളതിനാല്‍ ഒന്‍പത് ദിവസം മുമ്പ് ആശുപത്രിയില്‍ അഡ്മിറ്റായി. ഡോകടറുടെ നിര്‍ദ്ദേശപ്രകാരം എക്സറേ എടുത്തു. ഒടിവ് പറ്റിയപ്പോള്‍ എടുത്ത എക്സറേയും ഉള്‍പ്പെടെ ഇന്നലെ രാവിലെ ഓപ്പറേഷന്‍ തിയേറ്ററില്‍ ഡോക്ടറെ കാണിച്ചെന്ന് ആയിഷ പറഞ്ഞു. എങ്കിലും വലത് കാലിനാണ് ശസ്ത്രക്രിയ നടത്തിയത്. മരവിപ്പിച്ചതിനാല്‍ ആയിഷക്ക് പെട്ടെന്ന് മനസിലായില്ല. ശസ്ത്രക്രിയക്കിടെ വിവരം പറഞ്ഞെങ്കിലും ആരും ശ്രദ്ധിച്ചില്ലെന്ന് ആയിഷ പറഞ്ഞു. 

ഒടുവില്‍ അബദ്ധം മനസിലായപ്പോള്‍ ഇടത് കാലില്‍ ശസ്ത്രക്രിയ നടത്തി കമ്പി പുറത്തെടുത്തു. ആയിഷയുടെ വലത് കാലിന്‍റെ മുട്ടിന് താഴെ മുറിപ്പാടുണ്ട്. അതുകണ്ട് ഡോക്ടര്‍ തെറ്റിദ്ധരിച്ചെന്നാണ് സൂചന. ഏത് കാലിലാണ് കമ്പിയിട്ടതെന്ന് ചോദിച്ചപ്പോള്‍ ആയിഷ വലത് കാലില്‍ ചൂണ്ടിയതിനാലാണ് അബദ്ധം പറ്റിയതെന്ന് ഡോക്ടര്‍ വിശദീകരിച്ചു. ഡോക്ടര്‍ക്കെതിരെ ഡിഎംഓയ്ക്കും സൂപ്രണ്ടിനും പരാതി നല്‍കുമെന്ന് ആയിഷയുടെ മകന്‍ ഷൗക്കത്ത് പറഞ്ഞു.