ഖത്തറിന്റെ സ്വപ്ന പദ്ധതിയായ ദോഹ മെട്രോയുടെപരീക്ഷണ ഓട്ടം തുടങ്ങി. ഉപരോധം ഉണ്ടാക്കിയ പ്രതിസന്ധിക്ക് നടുവിലും റെക്കോഡ് വേഗത്തിലാണ് രാജ്യത്തിന്റെ മെട്രോ സ്വപ്നം യാഥാര്‍ഥ്യമാകുന്നത്്.
കാഴ്ചക്കാരില്‍ കൗതുകവും അമ്പരപ്പും ഉണര്‍ത്തിയാണ് അല്‍ വക്രയിലെ മെട്രോ സ്റ്റേഷനില്‍ നിന്ന് അപ്രതീക്ഷിതമായി ട്രെയിന്‍ പരീക്ഷണ ഓട്ടം തുടങ്ങിയത്. ബര്‍വ വില്ലേജിന് മുന്‍വശത്തു കൂടി റാസ് ബു ഫോണ്ടസ് സ്റ്റേഷനിലൂടെ സാമ്പത്തിക മേഖലാ സ്റ്റേഷന്‍ വരെ വ്യത്യസ്ത സമയങ്ങളിലായിരുന്നു പരീക്ഷണ ഓട്ടം. 

അല്‍ വഖ്റയുടെ തെക്ക് നിന്ന് ലുസൈലിന്റെ വടക്ക് ഭാഗം വരെ നീളുന്ന നാല്‍പത് കിലോമീറ്റര്‍ ദൂരമാണ് റെഡ്ലൈന്‍ പാതയില്‍ ഉള്‍പെടുന്നത്. ഒന്നാം ഘട്ടത്തില്‍ റെഡ്, ഗ്രീന്‍, ഗോള്‍ഡ് എന്നിങ്ങനെ മൂന്ന് ലൈനുകളും 37 സ്റ്റേഷനുകളുമാണ് ദോഹ മെട്രോയില്‍ ഉള്ളത്. രണ്ടാം ഘട്ടത്തില്‍ 63 സ്റ്റേഷനുകളും ബ്ലൂലൈന്‍ നിര്‍മാണവും പൂര്‍ത്തിയാക്കും. 

മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ ഇല്ലാത്ത എഴുപത് അത്യാധുനിക ട്രെയിനുകളാണ് ദോഹ മെട്രോയില്‍ യാത്രക്കാര്‍ക്കായി ഒരുക്കുന്നത് . 1800 കോടി ഡോളറിന്റെ മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം 2020 ല്‍ പൂര്‍ത്തിയാകും. നിലവില്‍ പദ്ധതിയുടെ 52 ശതമാനം നിര്‍മാണം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു.