ഉത്തരകൊറിയക്ക് പിന്നാലെ വെനസ്വേലക്ക് നേരെയും സൈനിക നടപടി ഭീഷണിയുമായി അമേരിക്ക. വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ ആവശ്യമെങ്കില്‍ സൈനിക നടപടി എടുക്കുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. എന്നാല്‍ ട്രംപിന്‍റെ ഭീഷണിയെ വെനസ്വേല പുച്ഛിച്ച് തള്ളി.
നിക്കോളാസ് മഡുറോയുടേത് ഏകാധിപത്യ നടപടി എന്ന് വിശേഷിപ്പിച്ച് ഉപരോധം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് വേണ്ടി വന്നാല്‍ സൈനിക നടപടിക്കും മടിക്കില്ല എന്ന മുന്നറിയിപ്പ് ഡോണള്‍ഡ് ട്രംപ് നല്‍കിയത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തിയശേഷമായിരുന്നു ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ട്രംപിന്‍റെ നിലപാടിനോട് രൂക്ഷമായാണ് വെനസ്വേല പ്രതികരിച്ചത്. രാജ്യത്തിന്‍റെ പരമാധികരത്തിന് മേലുള്ള കടന്നുകയറ്റമായി മാത്രമേ ഇതിനെ കാണാനാകൂ എന്ന് വെനസ്വേലയുടെ വിദേശകാര്യമന്ത്രി ജോര്‍ജ് അരീസാ പ്രതികരിച്ചു. ട്രംപിന്‍റെ നിലപാട് രാജ്യത്തെ സമാധാന അന്തരീക്ഷത്തിന് നേരെയുള്ള വെല്ലുവിളിയാണെന്നും ജനങ്ങളെ സംരക്ഷിക്കാന്‍ വെനസ്വേലന്‍ സൈന്യം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ഉത്തരകൊറിയ ആക്രമണ ഭീഷണി മുഴക്കിയ ഗ്വാം ഗവര്‍ണറെ ട്രംപ് ഫോണില്‍ വിളിച്ച് സംസാരിച്ചു. ഗ്വാം സുരക്ഷിതമാണെന്നും ഉത്തരകൊറിയന്‍ ഭീഷണി അതിജീവിക്കാനായി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ഇതിനിടയില്‍ വഷളായ കൊറിയന്‍ അമേരിക്കന്‍ ബന്ധം മെച്ചപ്പെടുത്താന്‍ ചൈന മധ്യസ്ത ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഉത്തരകൊറിയയോടും അമേരിക്കയും സംയമനം പാലിക്കാന്‍ ചൈന ആവശ്യപ്പെട്ടും. ചൈനീസ് പ്രസിഡന്‍റ് സീ ജിം പിംഗ് ട്രംപുമായി ഫോണില്‍ ചര്‍ച്ച നടത്തി.
