ന്യുയോര്‍ക്ക്: അന്തരിച്ച ബ്രിട്ടീഷ് രാജകുമാരി ഡയാനയോട് ഉണ്ടായിരുന്ന ലൈംഗിക താല്‍പ്പര്യം വെളിപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യു.എസിലെ പ്രശസ്ത റേഡിയോ അവതാരകനായ ഹോവാര്‍ഡ് സ്‌റ്റേണിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ ലൈംഗിക താല്‍പ്പര്യം വെളിപ്പെടുത്തിയത്. 1993-2015 കാലഘട്ടത്തില്‍ പലപ്പോഴായി നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വെളിപ്പെടുത്തിയ കാര്യങ്ങളാണ് പുറത്ത് വന്നത്. ലോകത്തിലെ മൂന്നാമത്തെ ഹോട്ട് ആയ സ്ത്രീയാണ് ഡയാന എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. 

അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിന് താന്‍ യാതൊരു മടിയില്ലെന്നും ട്രംപ് വെളിപ്പെടുത്തിയിരുന്നു. അഭിമുഖം നല്‍കിയ കാലയളവില്‍ ബിസിനസുകാരന്‍ മാത്രമായിരുന്ന ട്രംപ് തന്റെ രാഷ്ട്രീയ താല്‍പ്പര്യങ്ങളെക്കുറിച്ചും ലൈംഗിക ജീവിതത്തെക്കുറിച്ചും അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഡയാന രാജകുമാരി കാറപടകത്തില്‍ കൊല്ലപ്പെട്ട 1997ല്‍ നല്‍കിയ അഭിമുഖത്തില്‍ തന്നെയാണ് അവരോടുണ്ടായിരുന്ന ലൈംഗിക താല്‍പ്പര്യം ട്രംപ് വെളിപ്പെടുത്തിയത്. 

തന്‍റെ ലൈംഗിക ജീവിതത്തെക്കുറിച്ചും ട്രംപ് വെളിപ്പെടുത്തി. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ട്രംപ് തന്റെ ലൈംഗിക പങ്കാളികളെ പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തേക്ക് അയച്ചിരുന്നു. അവര്‍ക്ക് എച്ച്.ഐ.വി ഉണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു ഇത്. 90കള്‍ മുതല്‍ 2000ത്തിന്റെ തുടക്കം വരെ ഹോവാര്‍ഡ് സ്‌റ്റേന്‍ ഷോയില്‍ ട്രംപ് പതിവായി അതിഥിയായിരുന്നു. അന്നത്തെ ട്രംപിന്റെ ഭൂരിപക്ഷം അഭിമുഖങ്ങളും സ്ത്രീ ലൈംഗികതയുമായി ബന്ധപ്പെട്ടവയായിരുന്നു.