യു.എ.ഇയിലേക്ക് പോകുന്ന പ്രവാസികള്‍ ശ്രദ്ധിക്കുക; ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മുന്നറിയിപ്പ്
ദുബൈ: ഇന്ത്യയിൽ നിന്ന് യു.എ.ഇയിലേക്ക് തൊഴിൽ തേടി പോകുന്നവർ സന്ദർശക വിസയയിൽ യാത്ര ചെയ്യരുതെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റിൻ്റെ മുന്നറിയിപ്പ്. ഒട്ടേറെപേർ കബളിപ്പിക്കപ്പെട്ട പശ്ചാതലത്തിലാണ് മുന്നറിയിപ്പ്. സന്ദർശക വിസയിൽ ജോലിക്കെത്തിയ ശേഷം ഏജൻ്റുമാർ ചതിച്ചതായി പരാതിപ്പെട്ടുകൊണ്ടുള്ള ഒട്ടേറെ ഫോൺ കോളുകളാണ് കോൺസുലേറ്റിൽ ലഭിക്കുന്നതെന്നാണ് കോൺസൽ ജനറൽ വിപുൽ അറിയിച്ചു.
സന്ദർശക വിസയിൽ ജോലിക്ക് പോകരുതെന്നും യാത്ര തിരിക്കും മുമ്പ് ജോലി ഒാഫറും എൻട്രി പെർമിറ്റ് വിസയും ആധികാരികമാണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ ഉത്തർപ്രദേശിൽ നിന്ന് 27 പേരടങ്ങുന്ന സംഘം കബളിപ്പിക്കപ്പെട്ട് യു.എ.ഇയിൽ എത്തിയിരുന്നു. ഇവരുടെ കൈയിൽ ഭക്ഷണം കഴിക്കാൻ പോലും പണമില്ലായിരുന്നു. കോൺസുലേറ്റ് ഇടപെട്ടാണ് വിമാന ടിക്കറ്റ് തരപ്പെടുത്തി നാട്ടിലേക്ക് മടക്കി അയച്ചത്. നഴ്സായ യുവതിക്ക് വീട്ടുജോലിക്കുള്ള വിസ നൽകിയും കബളിപ്പിച്ചു. തൊഴിൽദാതാവുമായി ബന്ധപ്പെട്ട് പാസ്പോർട്ട് തിരികെ വാങ്ങി മടക്കി അയക്കുന്ന സംഭവങ്ങളും വ്യാപകമാണ്. കബളിപ്പിക്കപ്പെട്ട് ദുരിതത്തിലായ 225 പേർക്കാണ് കഴിഞ്ഞ വർഷം കോൺസുലേറ്റ് നാട്ടിലേക്കു മടങ്ങാനുള്ള വിമാന ടിക്കറ്റ് സംഘടിപ്പിച്ചുനൽകിയത്. ഇൗ വർഷം ഇതുവരെ 186 പേർക്കും ടിക്കറ്റ് നൽകിയിട്ടുണ്ട്. എമിഗ്രേഷൻ ക്ലിയറൻസോടുകൂടി യാത്ര ചെയ്യുന്ന തൊഴിലാളികൾ ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഇ-മൈഗ്രേറ്റ് ഒാൺലൈൻ റിക്രൂട്ട്മെൻറ് സംവിധാനത്തിന് കീഴിൽ കീഴിൽ വരുന്നതാണ് സുരക്ഷിതം.
ജനുവരി മുതൽ ജൂൺവരെയുള്ള 792 തൊഴിൽ അവസരങ്ങൾ സംബന്ധിച്ച അന്വേഷണത്തിൽ 66 എണ്ണം മാത്രമായിരുന്നു യഥാർഥം എന്നും കണ്ടെത്തിയിരുന്നു. സ്ഥാപനങ്ങളുടെ പേരിൽ വ്യാജ വെബ്സൈറ്റുകൾ വരെ നിർമിച്ച് തൊഴിൽതട്ടിപ്പ് നടക്കുന്നുണ്ട്.