ജയ്പൂര്‍: ഒരു കാറും പത്തു ഗ്രാം വീതം തൂക്കം വരുന്ന അഞ്ച് സ്വര്‍ണ നാണയങ്ങളും അടക്കം 35 ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ സമ്മാനം നല്‍കിയിട്ടും പോരാതെ ഒരു കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ട വരനുമായുള്ള വിവാഹം മുഹൂര്‍ത്ത ദിനം തന്നെ ഡോക്ടറായ വധു റദ്ദാക്കി. രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ കോട്ട സ്വദേശിയും കോട്ട മെഡിക്കല്‍ കോളജില്‍ സീനിയര്‍ പ്രഫസറുമായ ഡോ. അനില്‍ സക്‌സേനയുടെ മകള്‍ ഡോ. റാഷിയാണ് പണക്കൊതിയനായ വരനെ മുഹൂര്‍ത്തത്തിന് തൊട്ടു മുമ്പ് വലിച്ചെറിഞ്ഞത്.

വന്‍ തുക നേരത്തേ സമ്മാനമായി നല്‍കിയിട്ടും പിന്നെയും പണം ചോദിച്ചു കൊണ്ടിരുന്ന ആര്‍ത്തിപണ്ടാരത്തെ ഭര്‍ത്താവായി തനിക്ക് വേണ്ടെന്ന് യുവതി നിലപാട് എടുക്കുകയായിരുന്നു. വിവാഹത്തിനായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കെല്ലാം സല്‍ക്കാരത്തിന്റെ ഭാഗമായിട്ടുള്ള വിഭവസമൃദ്ധമായ സദ്യ നല്‍കിയ ശേഷമായിരുന്നു വിവാഹം റദ്ദാക്കിയ വിവരം വധുവിന്റെ വീട്ടുകാര്‍ ഔദ്യോഗികമായി അറിയിച്ചത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു ഡോക്ടര്‍ റാഷിയും മുറാദാബാദ് മെഡിക്കല്‍ കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സാഖം മധോക്കും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നത്.

വിവാഹത്തിന്റെ അന്നു രാവിലെയാണ് വീട്ടുകാര്‍ ഒരു കോടിരൂപ സ്ത്രീധനം ആവശ്യപ്പെട്ടത്. വീട്ടുകാര്‍ എടുത്ത നിലപാട് അറിഞ്ഞ് റാഷി പ്രതിശ്രൂത വരനെ വിളിച്ചെങ്കിലും ആവശ്യത്തില്‍ നിന്നും പിന്‍മാറാന്‍ അയാള്‍ ഒരുക്കമായിരുന്നില്ല. തുടര്‍ന്ന് പണത്തോട് ആര്‍ത്തിയുള്ള വരനെയും വീട്ടുകാരെയും തനിക്ക് വേണ്ടെന്ന് റാഷി കര്‍ശന നിലപാട് എടുത്തു. സാഖം മധോക്കിനെതിരെയും വീട്ടുകാര്‍ക്കെതിരെയും ഡോക്ടര്‍ സക്‌സേന നയാപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവാഹം മുടങ്ങിയെങ്കിലും വിവരം പുറത്തായതോടെ ധീര നിലപാട് എടുത്ത റാഷിയ്ക്ക് അഭിനന്ദന പ്രവാഹമാണ്.