തിരുവനന്തപുരം: ലോ അക്കാദമി പ്രശ്നത്തിൽ നടപടി എടുക്കാതെ സർക്കാർ കയ്യൊഴിഞ്ഞതോടെ സർക്കാറും മാനേജ്മെന്റും തമ്മിലെ ഒത്തുകളി ഒന്ന് കൂടി വ്യക്തമാകുന്നു. നടപടിയിൽ സർവ്വകലാശാലയും സർക്കാറും പരസ്പരം കൈ കഴുകി മാനേജ്മെന്റിനെ രക്ഷിക്കുകയാണ്.
ലോ അക്കാദമി പ്രശ്നത്തിലെ നടപടിയിൽ പരസ്പരം പന്ത് തട്ടി സർക്കാറും. സർവ്വകലാശാലയും വിദ്യാർത്ഥികളുമായുള്ള ചർച്ചയിൽ വിദ്യാഭ്യാസമന്ത്രി കാര്യങ്ങള്‍ പരിഗണിച്ച് നടപടി എന്നാണ് അറിയിച്ചത്.ലക്ഷ്മിനായർക്കെതിരായ കുറ്റപത്രമെന്ന നിലയിൽ സർവ്വകലാശാല ഉപസമിതി റിപ്പോർട്ട് തയ്യാറാക്കി.
പക്ഷെ നടപടി എടുക്കാതെ തീരുമാനം സർവ്വകലാശാല സർക്കാറിന് വിട്ടു. സർക്കാറാകട്ടെ നടപടി എടുക്കാനുള്ള ചുമതല തിരിച്ച് സർവ്വകലാശാലക്ക് കൈമാറി. സർവ്വകലാശാലയുടെ ഓരോ ഉപസമിതികളും വിദ്യാർത്ഥികളുടെ പരാതി വീണ്ടും പരിശോധിക്കണമെന്ന വിചിത്ര തീരുമാനമാണ് മന്ത്രി കൈക്കൊണ്ടത്. സർക്കാർ നടപടി എടുത്താൽ മാനേജ്മെന്റ് കോടതിയെ സമീപിക്കുമെന്ന വാദമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെത്.
ഇതേ വിശദീകരണമായിരുന്നു കേരള സർവ്വകലാശാല സിന്‍റിക്കേറ്റില്‍ വോട്ടെടുപ്പോടെ നടപടി വേണ്ടേന്ന് വച്ച സിപിഎം അംഗങ്ങളും ഉയർത്തിയത്. മാനേജ്മെന്‍റിനെ പിണക്കേണ്ടെന്ന സിപിഎമ്മിന്‍റെ രാഷ്ട്രീയ തീരുമാനം തന്നെയാണ് സർവ്വകലാശാലക്ക് പിന്നാലെ സർക്കാറും നടപ്പാക്കുന്നത്.
ഉത്തരവാദപ്പെട്ടവർ നടപടി എടുക്കാതെ പന്ത് തട്ടുമ്പോൾ സമരം മെല്ലെ തീരുമെന്നാണ് സിപിഎം കണക്ക് കൂട്ടൽ. സമരം നിർത്തി ക്ലാസിൽ കയറാനുള്ള എസ്എഫ്ഐ തീരുമാനവും പാർട്ടി നിർദ്ദേശപ്രകാരം തന്നെ. സിപിഎമ്മം മാനേജമെന്റും മുഖം രക്ഷിക്കാൻ ഒത്ത് തീർപ്പ് തുടരുന്നത് മനസ്സിലാക്കി തന്നെയാണ് മറ്റ് വിദ്യാർത്ഥി സംഘടനകൾ സമരം ശക്തമാക്കുന്നത്.
പിൻവാതിൽ അനുനയം പൊളിച്ച് പ്രതിഷേധം എത്രത്തോളം മുന്നോട്ട് പോകുമെന്നാണ് ഇനി അറിയാനുള്ളത്. ബിജെപിക്ക് പിന്നാലെ കെ.മുരളീധരനെ ഇറക്കി കോൺഗ്രസ്സും സമരത്തിൽ ചേരുമ്പോൾ ലോ അക്കാദമി കൂടുതൽ വലിയ രാഷ്ട്രീയ പ്രശ്നമാകുകയാണ്.
