ശബരിമലയില്‍ പൊലീസുകാര്‍ കൃത്യമായി ഡ്രസ് കോഡ് പാലിക്കാന്‍ നിര്‍ദേശം. സോപാനത്തും പതിനെട്ടാംപടിയിലും മാത്രം ഇളവ്. ഐ.ജി വിജയ് സാക്കറെയുടേതാണ് കര്‍ശന നിര്‍ദേശം. 

സന്നിധാനം: ശബരിമലയിൽ പൊലീസിന് ഡ്രസ് കോഡ് നിർബന്ധമാക്കി. 18ാം പടിക്ക് താഴെ ജോലിചെയ്യുന്ന പൊലീസുകാര്‍ക്കാണ് ഡ്രസ് കോഡ്. കാക്കി യൂണിഫോമും തൊപ്പിയുമാണ് നിര്‍ബന്ധമാക്കിയത്. സോപാനത്തും പതിനെട്ടാംപടിയിലും സേവനം അനുഷ്ഠിക്കുന്ന പൊലീസുകാര്‍ക്ക് മാത്രം ഇളവ് നല്‍കിയിട്ടുണ്ട്. 

ഐ.ജി വിജയ് സാക്കറെയുടേതാണ് കര്‍ശന നിര്‍ദേശം. ബെല്‍റ്റും തൊപ്പിയും ധരിച്ച് യൂണിഫോം ഇന്‍സേര്‍ട്ട് ചെയ്ത് പൊലീസുകാര്‍ നില്‍ക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മണ്ഡലകാല പൂജകള്‍ക്കായി ഇന്ന് വൈകീട്ട് ശബരിമല നട തുറക്കാനിരിക്കെ വന്‍ പൊലീസ് വിന്യാസമാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. അന്‍പത് വയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ സന്നിധാനത്ത് എത്തിച്ചിട്ടുണ്ട്.

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ലോക്‌നാഥ് ബെഹ്‌റയും നിലയ്ക്കലില്‍ എത്തിയിട്ടുണ്ട്. നിലയ്ക്കലില്‍ വനംവകുപ്പ് പ്രത്യേക ചെക്‌പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇലവുങ്കലില്‍ തടയും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് ഇലവുങ്കല്‍ മാത്രമാണ് പ്രവേശനം. പത്ത് മണിക്ക് ശേഷം മാത്രം ഭക്തരെ നിലയ്ക്കലിലേക്ക് കടത്തിവിടാനാണ് പൊലീസ് തീരുമാനം. എരുമേലിയില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ പൊലീസ് തടഞ്ഞിട്ടുണ്ട്. പമ്പയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.