കുവൈത്തില്‍ ഗാര്‍ഹിക വിസയില്‍ അനധികൃതമായി ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ഡ്രൈവര്‍മ്മാര്‍ക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. ഇവരുടെ കൈവശമുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിക്കുകയോ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ള ജോലികളിലേക്ക് മാറുകയോ ചെയ്യാതെ വിസ പുതുക്കി നല്‍കില്ലെന്ന് പാസ്‌പോര്‍ട്ട്- പൗരത്വ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി വ്യക്തമാക്കി.

ഗാര്‍ഹിക മേഖലയിലുള്ള വിദേശികള്‍ക്ക് വച്ചിരിക്കുന്ന നിബന്ധനകളും തസ്തിക പാലിക്കാതെ നേടിയടുത്ത ഡ്രൈവിംഗ് ലൈസന്‍സ് തിരികെ ഏല്‍പ്പിക്കണമെന്നാണ് പാസ്‌പോര്‍ട്ട്, പൗരത്വ കാര്യ അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ ഷേഖ് മേസണ്‍ അല്‍ ജാറാഹ് ഉദ്ധരിച്ച് റിപ്പോര്‍ട്ടുള്ളത്.

ഇത്തരത്തില്‍ നിയമവിരുദ്ധമായി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കിയ ഒരു ലക്ഷത്തോളം ഗാര്‍ഹിക-മേഖലയില്‍ ജോലി ചെയ്യുന്നവരുണ്ട്. നിയമവിരുദ്ധമായി ലൈസന്‍സ് നേടിയ ഇവര്‍ ഗതാഗതക്കുരുക്ക് സൃഷ്‌ടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും മിക്കവരും സ്വന്തം വാഹനങ്ങളില്‍ സാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലികളാണ് ചെയ്യുന്നതെന്നും അല്‍ ജാറഹ് പറഞ്ഞു. ഇവരുടെ കൈവശമുള്ള ഡ്രൈവിംഗ് ലൈസന്‍സുകള്‍ തിരിച്ചേല്‍പ്പിക്കുകയോ ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമുള്ള ജോലികളിലേക്ക് മാറുകയോ ചെയ്യാതെ വിസ പുതുക്കി നല്‍കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്ത ഈ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ക്ക് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ അനുമതി നല്‍കില്ല. അതോടെപ്പം, കുടുംബനാഥന്‍ രാജ്യത്ത് വസിക്കുന്നില്ലെങ്കില്‍ ഫാമിലി വിസയ്‌ക്കുള്ള അപേക്ഷ നിരസിക്കപ്പെടുമെന്ന് അല്‍ ജാറാഹ് പറഞ്ഞു.