മണിക്കൂറില്‍ 1200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ കഴിയുന്നതാണ് ഹൈപ്പര്‍ ലൂപ്പ് സംവിധാനം. ദുബായില്‍ നിന്ന് അബുദാബിയില്‍ എത്താന്‍ വേണ്ടത് വെറും 12 മിനിറ്റ് മാത്രം. ലോകത്തിലെ ആദ്യത്തെ ഹൈപ്പര്‍ ലൂപ്പ് സംവിധാനം ദുബായില്‍ 2020ല്‍ യാഥാര്‍ത്ഥ്യമാകും. അമേരിക്ക ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഹൈപ്പര്‍ ലൂപ്പ് വണ്‍ എന്ന കമ്പനിയുമായി ഇത് സംബന്ധിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി കരാറില്‍ ഒപ്പുവച്ചു.

2020ല്‍ ദുബായില്‍ 20 മുതല്‍ 30 കിലോമീറ്റര്‍ വരെ ദൈര്‍ഘ്യത്തിലുള്ള ഹൈപ്പര്‍ ലൂപ്പ് സംവിധാനമാണ് പ്രവര്‍ത്തന സജ്ജമാകുക. തുടര്‍ന്ന് ശൃംഖല അബുദാബിയിലേക്ക് നീട്ടും. മൂന്നാം ഘട്ടത്തില്‍ ഇതര ഗള്‍ഫ് രാജ്യങ്ങളിലേക്കും ഹൈപ്പര്‍ ലൂപ്പ് സംവിധാനം ഏര്‍പ്പെടുത്തും.

റോഡിന് പകരം ഇരുപ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന നീളന്‍ കുഴല്‍ സ്ഥാപിച്ചാണ് ഹൈപ്പര്‍ ലൂപ്പ് യാത്രയ്ക്കുള്ള പാത ഒരുക്കുന്നത്. ഈ കുഴലിനകത്താണ് അതിവേഗം സഞ്ചരിക്കുന്ന വാഹനങ്ങള്‍സജ്ജമാക്കുക. ചെറിയ പാസഞ്ചര്‍ പോഡുകളിലാണ് യാത്രക്കാര്‍ കയറുക. ഓരോ റൂട്ടിലേക്കുമുള്ള പോഡുകള്‍ അനുസരിച്ച് വിവിധ ഗേറ്റുകളും തയ്യാറാക്കിയിരിക്കും. ഈ പോഡുകളില്‍ ആളുകളെ കയറ്റിയ ശേഷം പ്രധാന ഹൈപ്പര്‍ ലൂപ്പ് കുഴലിലേക്ക് കയറും. പിന്നീടാണ് യാത്ര തുടങ്ങുന്നത്. പോഡിലേക്ക് ഏത് ഗേറ്റ് വഴിയാണ് കയറേണ്ടതെന്ന് ടിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും. സ്മാര്‍ട്ട് ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം.

പോഡുകള്‍ വിവിധ ഇടങ്ങളിലെത്തി ആളുകളെ എടുക്കുകയും കയറ്റുകയും ചെയ്യാനുള്ള സംവിധാനങ്ങളും അധികൃതര്‍ ആലോചിക്കുന്നുണ്ട്. ഡ്രൈവറില്ലാത്തവയായിരിക്കും പോഡുകളും ഹൈപ്പര്‍ ലൂപ്പ് സംവിധാനവും. ഹൈപ്പര്‍ ലൂപ്പില്‍ ചരക്ക് ഗതാഗതത്തിനുള്ള സൗകര്യവും ഉണ്ടാകും.