വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യത: സമവായത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ചുള്ള പരാതി പരിഹരിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രമം. പ്രശ്നം ചര്‍ച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സര്‍വ്വകക്ഷി യോഗം വിളിച്ചു. ദില്ലിയിൽ ഈ മാസം 12നാണ് യോഗം. 16 പ്രതിപക്ഷപ്പാര്‍ട്ടികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിഎസ്പിയാണ് ആദ്യം വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്തത്. തൊട്ടുപിന്നാലെ വോട്ടിംഗ് യന്ത്രത്തിൽ കൃത്രിമം നടത്തിയാണ് ബിജെപി ജയിച്ചതെന്നും ദില്ലി മുൻസിപ്പൽ കോര്‍പ്പറേഷൻ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടിയും രംഗത്ത് വന്നിരുന്നു.
ആരോപണങ്ങളെല്ലാ തള്ളിയ തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുജനമധ്യത്തിൽ വോട്ടിംഗ് യന്ത്രത്തിന്‍റെ വിശ്വാസ്യത തെളിയിക്കാൻ സന്നദ്ധ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലേക്കായി വോട്ട് ആര്‍ക്ക് ചെയ്തെന്ന് ഉറപ്പാക്കുന്ന സ്ലിപ് കിട്ടുന്ന 16 ലക്ഷം വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങൾ വാങ്ങാൻ കേന്ദ്ര സര്‍ക്കാര്‍ 3173 കോടി രൂപ അനുവദിച്ചിരുന്നു.