സംസ്ഥാനത്ത് നട്ടുച്ചനേരത്തെ ആന എഴുന്നെള്ളിപ്പ് ഒഴിവാക്കുന്നു
വള്ളുവനാട്ടില്‍ പൂരക്കാലം തുടങ്ങിയതോടെ ആനകള്‍ക്ക് മദമിളകുന്നതും ഇടഞ്ഞോടുന്നതും പതിവായിരിക്കുന്നു.
തൃശ്ശൂര്‍: കനത്ത ചൂടില്‍ നട്ടുച്ചനേരത്തെ ആന എഴുന്നെള്ളിപ്പ് ഒഴിവാക്കണമെന്ന് ഉടമകള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വങ്ങള്‍ക്കും ഉത്സവകമ്മിറ്റികള്‍ക്കും കേരള എലിഫൻറ് ഓണേഴ്സ് അസോസിയേഷൻ കത്ത് നല്‍കി.
വള്ളുവനാട്ടില്‍ പൂരക്കാലം തുടങ്ങിയതോടെ ആനകള്‍ക്ക് മദമിളകുന്നതും ഇടഞ്ഞോടുന്നതും പതിവായിരിക്കുന്നു. ഭൂരിഭാഗം ക്ഷേത്രങ്ങളിലും നട്ടുച്ചനേരത്താണ് പൂരം എഴുന്നെള്ളിപ്പ് നടക്കുക. കൊടുംചൂടില്‍ നെറ്റിപ്പട്ടം കെട്ടി നില്‍ക്കേണ്ടി വരുമ്പോള്‍ ആനകള്‍ക്ക് കനത്ത അസ്വസ്ഥതയാണ് ഉണ്ടാവുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഇതുമൂലം ഉണടാകുന്നു. ഈ സാഹചര്യത്തിലാണ് നട്ടുച്ചനേരത്തെ എഴുന്നള്ളിപ്പ് ഒഴിവാക്കണമെന്ന ആവശ്യം ആന ഉടമകള്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. പകരം മൂന്നുമണിക്കു ശേഷമാക്കണമെന്നാണ് നിര്‍ദ്ദേശം.
ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി നട്ടുച്ചക്കുളള എഴുന്നെള്ളിപ്പ് ഒഴിവാക്കാനാകില്ലെങ്കില്‍ ആനകള്‍ക്ക് നേരിട്ട് വെയില്‍ എല്‍ക്കാത്ത രിതിയില്‍ പന്തൊലൊരുക്കണമെന്നും ഉടമകള്‍ ആവശ്യപ്പെട്ടു. കേരള എലിഫൻറ് ഓണേഴ്സ് അസോസിയേഷൻ നല്‍കിയ കത്തിനോട് മിക്ക ഉത്സവകമ്മിറ്റികളും അനുകൂലമായാണ് പ്രതികരിച്ചിരിക്കുന്നത്. ആനകള്‍ നില്‍ക്കുന്നിടം നനയ്ക്കാനും ശരീരത്തില്‍ ഒഴിക്കാനും ആവശ്യമായ വെള്ളം ലോറിയില്‍ എത്തിക്കാനാണ് ഉടമകളുടെ തീരുമാനം. ഇതിനാവശ്യമായ തുക ആന ഉടമകള്‍ തന്നെ കണ്ടെത്തും. സംസ്ഥാനത്ത് ആകെ 500 ആനകളാണുള്ളത്. ഇതില്‍ തൃശൂരില്‍ മാത്രം 150 ആനകളുണ്ട്.