ടിക്കറ്റ് നിരക്കും തിരിച്ചടിയാകുന്നു

മോസ്കോ: വര്‍ണങ്ങള്‍ വാരി വിതറി റഷ്യന്‍ ലോകകപ്പ് ആരംഭിച്ച് രണ്ടാം ദിനത്തിലെ സൂപ്പര്‍ പോരാട്ടം ടിവിയില്‍ കണ്ടവര്‍ ഒന്ന് ഞെട്ടി. ഉറുഗ്വെയും ഈജിപ്തും ഏറ്റുമുട്ടിയ മത്സരത്തിലെ പല സീറ്റുകളും ഒഴിഞ്ഞു കിടക്കുന്നു. സാധാരണ ചെറിയ മത്സരങ്ങള്‍ക്ക് പോലും നിറഞ്ഞു കവിയാറുള്ള സ്റ്റേഡിയത്തിന് ഇത് എന്തു പറ്റിയെന്നാണ് ആളുകള്‍ ചോദിക്കുന്നത്. ലോകകപ്പിന് വേണ്ടി മാത്രം പ്രത്യേക സ്റ്റാന്‍ഡ് ഒരുക്കിയതോടെ 33,061 സീറ്റുകളാണ് ആകെ എക്ടറിന്‍ബര്‍ഗ് സ്റ്റേഡിയത്തിലുള്ളത്.

ഫിഫയുടെ കണക്ക് പ്രകാരം ഉറുഗ്വെയും ഈജിപ്തും തമ്മിലുള്ള മത്സരം കാണാനെത്തിയത് 27,015 പേര്‍ മാത്രമാണ്. വിഷയത്തില്‍ താന്‍ നിരാശനാണെന്നും എന്നാല്‍ ടിക്കറ്റിന്‍റെ കാര്യമെല്ലാം ഫിഫയുമായി കരാറില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മാത്രമേ അറിയുകയുള്ളുവെന്നുമാണ് റീജണല്‍ ഗവര്‍ണര്‍ യവ്ഗനി കുയ്‍വാഷവ് പറഞ്ഞു. ഫിഫ ടിക്കറ്റിംഗ് സംവിധാനത്തില്‍ പിഴവുകള്‍ ഒന്നുമില്ലെന്നാണ് ഫുട്ബോള്‍ ഭരണ സമിതിയുടെ പ്രതിനിധിയുടെ പ്രതികരണം. 32,278 ടിക്കറ്റുളും വിറ്റു പോയിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

പ്രത്യേകമായി നല്‍കിയ ടിക്കറ്റുകള്‍ വാങ്ങിയ ആളുകളാണ് കളി കാണാനെത്താതിരുന്നതെന്നാണ് വിവരം. ഇത് മുന്‍ റഷ്യന്‍ സ്പ്രിന്‍റ് താരം ഫേസ്ബുക്കില്‍ കുറിക്കുകയും ചെയ്തു. ഒഴിഞ്ഞ കസേരകളില്‍ കൂടുതലും വിഐപി ടിക്കറ്റുകളാണ്. തണുപ്പ് കൂടിയ കാലാവസ്ഥയായതിനാല്‍ അവര്‍ വീട്ടിലിരുന്ന് കളി കാണുകയാണ് ഉണ്ടായതെന്ന് ഓള്‍ഗ കൊട്ട്‍യാറോവ കുറിച്ചു. ടിക്കറ്റിന്‍റെ വിലയും റഷ്യയിലെ സാധാരണക്കാരെ ലോകകപ്പ് മത്സരങ്ങള്‍ കാണുന്നതില്‍ നിന്ന് അകറ്റുന്നുണ്ട്. ഏറ്റവും മുകളിലത്തെ നിലയില്‍ മേല്‍ക്കൂരയ്ക്ക് താഴെയുള്ള സ്റ്റാന്‍ഡില്‍ ഇരിക്കുന്നത് 13,000 ഇന്ത്യന്‍ രൂപയ്ക്കും മുകളിലാണ് ടിക്കറ്റ് ചാര്‍ജ്. ടിക്കറ്റ് നിരക്കിനെതിെയും ഒഴിഞ്ഞ് കിടന്ന കസേരകളും ആരാധകരില്‍ രോഷമുണ്ടാക്കിയിട്ടുണ്ട്.