സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ സമരം ശക്തമായി തുടരാനുള്ള എന്‍ഡോസള്‍ഫാന്‍ പീഡീതമുന്നണിയുടെ തീരുമാനം

തിരുവനന്തപുരം: എൻഡോസൾഫാൻ ദുരിതബാധിതരുടെ സമരത്തിന് വേണ്ടി നൽകാൻ തന്‍റെ ശരീരം മാത്രമാണുള്ളതെന്നും ബാക്കി പൊതുസമൂഹം തീരുമാനിക്കട്ടെയെന്നും സാമൂഹിക പ്രവർത്തക ദയാഭായി. ദയാഭായിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയേറ്റിന് മുന്നിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിണി സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെ അർഹരായവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് വരെ സമരം ശക്തമായി തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.

ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പഞ്ചായത്ത് അതിരുകള്‍ ബാധകമാക്കരുതെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെന്ന് സമരസമിതി പറഞ്ഞു. അര്‍ഹരായവരെ പട്ടികയിൽ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങൾ മാറ്റാനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

ഞായറാഴ്ച രാവിലെ സമരക്കാര്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സങ്കടയാത്ര നടത്തും. എൻഡോസൾഫാൻ ബാധിതരായ ഒമ്പത് കുട്ടികളും അവരുടെ രക്ഷിതാക്കളുമടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ അമ്മമാര്‍ സമരത്തിനെത്തും.