സ്വാശ്രയ എഞ്ചിനീയറിംഗ്: യോഗ്യതയില്ലാതെ പ്രവേശനം നൽകിയ വിദ്യാർത്ഥികളെ പുറത്താക്കി
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ യോഗ്യതയില്ലാതെ പ്രവേശനം നൽകിയ വിദ്യാർത്ഥികളെ ജയിംസ് കമ്മിറ്റി പുറത്താക്കി. പ്രവേശനപരീക്ഷയിൽ യോഗ്യത നേടാതെ മാനേജ്മെന്റ് ക്വാട്ടയിൽ പ്രവേശിപ്പിച്ച 83 വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്.12 സ്വാശ്രയ കോളേജിലെ എൻആർ ഐ ക്വാട്ടാ പ്രവേശനവും കമ്മിറ്റി റദ്ദാക്കി.
പ്രവേശനത്തിൽ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകൾ നടത്തിയ വൻതട്ടിപ്പുകളാണ് ജയിംസ് കമ്മിറ്റി കണ്ടെത്തിയത്. പ്രവേശന പരീക്ഷയിൽ യോഗ്യത നേടാത്തവർക്ക് പോലും രണ്ട് കോളേജുകൾ പ്രവേശനം നൽകി. ഇതേ തുടർന്ന് ചാലക്കുടിയിലെ നിർമ്മല എഞ്ചിനീയറിംഗ് കോളേജിലെ 36 വിദ്യാർത്ഥികളുടേയും അടൂർ എസ്എൻ ഐടിയിലെ 46 വിദ്യാർത്ഥികളുടേയും പ്രവേശനം ജെയിംസ് കമ്മറ്റി റദ്ദാക്കി.
കോളേജുകളോട് കൂടുതൽ വിശദീകരണം തേടി. എൻആർആ ക്വാട്ടയിലെ പേരിലും ഇഷ്ടം പോലെ വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതായും കണ്ടെത്തി. 12 സ്വാശ്ര എഞ്ചിനീയറിംഗ് കോളേജിലെ എൻആർഐ ക്വാട്ടാ പ്രവേശനം റദ്ദാക്കി. 277 വിദ്യാർത്ഥികളെ മതിയായ യോഗ്യതയില്ലാത്തതെ എൻആർഐ ക്വാട്ടയിൽ പ്രവേശിപ്പിച്ചുവെന്നാണ് കണ്ടെത്തൽ. എഐസിടിഇയിൽനിന്നും കോളേജുകൾ മുൻകൂർ പണമടച്ച് അനുമതി വാങ്ങാതെയായിരുന്നു പ്രവേശനം.ഈ കോളേജുകൾക്കെതിരെ കൂടുതൽ നടപടി എടുക്കുമെന്ന് ജസ്റ്റിസ് ജയിംസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.