ബ്രസല്‍സ്: ജറുസലേം വിവാദത്തില്‍ ഇസ്രായോലിനെ തള്ളി യുറോപ്യന്‍ യൂണിയന്‍. ജുറസേലം, ഇസ്രയേലിന്റെമാത്രമല്ല, പലസ്തീന്റെയും തലസ്ഥാനമാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ മേധാവി വ്യക്തമാക്കി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായുള്ള കൂടിക്കാഴ്ചക്കുശേഷമാണ് ഫെഡറിക മൊഗറിനി നയം വ്യക്തമാക്കിയത്.

20 വര്‍ഷത്തിനുശേഷമാണ് ഒരു ഇസ്രയേല്‍ പ്രധാനമന്ത്രി ബ്രസല്‍സിലെത്തുന്നത്. അമേരിക്കയുടെ പാത യൂറോപ്യന്‍ രാജ്യങ്ങളും അധികം താമസിാതെ പിന്തുടരുമെന്നാണ് പ്രതീക്ഷയെന്ന് നെതന്യാഹു പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക മൊഗറിനിയുടെ പ്രസ്താവനയുണ്ടായത്. ഇതുവരെയുള്ള അന്താരാഷ്‌ട്ര നയം ഇനിയും പിന്തുടരാനാണ് തീരുമാനമെന്നും സമാധാനതതിനായുള്ള ശ്രമം തുടരുമെന്നും മൊഗറിനി വ്യക്തമാക്കി. സമാധാനത്തിന് ഇശ്രയേല്‍ എപ്പോഴും തയ്യാറാണെന്നും പലസ്തീനാണ് തടസം നില്‍ക്കുന്നതെന്നും ആരോപിച്ച നെതന്യഹൂ പക്ഷേ ജറുസലേം ഇസ്രയേലിന്റേതാണെന്ന ചരിത്രസത്യം അംഗീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.

യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങളുടെ വിദേശകാര്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ നെതന്യാഹു ഫ്രാന്‍സിന്റെ പിന്തുണ തേടിയശേഷമാണ് ബ്രസല്‍സിലെത്തിയത്. ഇറാന്റെ ആണവപദ്ധതിയില്‍ ഇശ്രയേലിന്റെ പിന്തുണ ആവശ്യമാണ് യൂറോപ്യന്‍ യുണിയന്. പക്ഷേ ആണവ ധാരണ അട്ടിമറിച്ച ട്രംപിന്രെ നടപടിയോട് യോജിപ്പുമില്ല. അതിനിടെയാണ് ജറുസേലം പ്രഖ്യാപനമുണ്ടായത്. അറബ് മേഖലയില്‍ തുടരുന്ന ശക്തമായ പ്രതിഷേധത്തനിടെയാണ് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ബ്രസല്‍സ് സന്ദര്‍ശനം.