കൊല്‍ക്കത്ത: സിപിഎം പുറത്താക്കിയ ബംഗാളില്‍ നിന്നുള്ള രാജ്യസഭ എംപി ഋതബ്രത ബാനര്‍ജി ബലാത്സംഗം ചെയ്തെന്ന് യുവതിയുടെ പരാതി. വിവാഹ വാഗ്ദ്ധാനം നല്‍കി ദില്ലിയിലെ സൗത്ത് അവന്യുവിലെ എംപി ഫ്ലാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. രണ്ടരലക്ഷം രൂപ നല്‍കിയ ഋതബ്രത ബലാത്സംഗവിവരം പുറത്തുപറയാതിരുന്നാല്‍ 50 ലക്ഷം രൂപ നല്‍കാമെന്നും വാഗ്ദ്ധാനം ചെയ്തു.

ഋതബ്രതയ്‌ക്കൊപ്പം ഏഴ് ദിവസം ഒരുമിച്ച് താമസിച്ചെന്നും ദില്ലി പൊലീസ് കമ്മീഷണര്‍ക്കും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രമന്ത്രി മേനക ഗാന്ധിക്കും നല്‍കിയ പരാതിയില്‍ യുവതി പറയുന്നു. വിദേശത്ത് പഠനത്തിനായി വിദ്യാഭ്യാസ ലോണ്‍ തരപ്പെടുത്തി നല്‍കാനാണ് യുവതിയെ സഹായിച്ചതെന്നും ചികിത്സയ്‌ക്കായാണ് രണ്ടരലക്ഷം രൂപ നല്‍കിയതെന്നുമാണ് ഋതബ്രതയുടെ വിശദീകരണം.

പണം തട്ടാനാണ് യുവിതിയുടെ ശ്രമമെന്നും പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ടെന്നും ഋതബ്രത ബംഗാള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് കഴിഞ്ഞ മാസമാണ് ഋതബ്രതയെ സിപിഎം പുറത്താക്കിയത്.