പി വി അന്‍വറിന്‍റെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി
പി വി അന്‍വര്‍ എംഎല്‍എയുടെ ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി. അടുത്ത കാലവർഷത്തിന് മുമ്പേ തടയണ പൊളിച്ചുമാറ്റണമെന്ന് നിര്‍ദ്ദേശം. ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതി റിപ്പോർട്ട് കൈമാറി.
കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ ഭാര്യാ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാറയിലെ തടയണ പൊളിക്കണമെന്ന് വിദഗ്ധ സമിതി. അടുത്ത കാലവർഷത്തിന് മുമ്പേ തടയണ നീക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ
ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതി റിപ്പോർട്ട് കൈമാറി. അതീവ പരിസ്ഥിതി പ്രധാന്യമുള്ളയിടത്താണ് തടയണ നിർമിച്ചതെന്നും പ്രളയകാലത്ത് ഇവിടെ മണ്ണിടിച്ചിലുണ്ടായി എന്നും റിപ്പോര്‍ട്ടിലുണ്ട്. റിപ്പോർട്ട് ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് റിപ്പോര്‍ട്ട് പരിഗണിക്കുക. തടയണ പൊളിച്ചുനീക്കാനുളള ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവിനെതിരെ പി വി അൻവറിന്‍റെ ഭാര്യാ പിതാവ് സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉളളത്.
ഇക്കഴിഞ്ഞ പ്രളയത്തില്‍ പി വി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിരിക്കുന്ന പ്രദേശത്ത് എട്ടിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. പരിസ്ഥിതി ദുര്‍ബല മേഖലയിലുണ്ടായ പ്രകൃതിക്ഷോഭത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഉരുള്‍പൊട്ടിയ ഇടങ്ങളില്‍ എംഎല്‍എ അറ്റകുറ്റപണികള്‍ നടത്തി. വിദഗ്ധ സംഘം പാര്‍ക്കില്‍ പരിശോധിക്കാനിരിക്കേയായിരുന്നു അവരുടെ കണ്ണില്‍പൊടിയിടാനുള്ള എംഎല്‍എയുടെ ശ്രമം. ഈ വിവരം പുറത്തായതിന് പിന്നാലെയാണ് ജില്ലാ കളക്ടര്‍ പാര്‍ക്കിലെ നിര്‍മ്മാണ പ്രവൃത്തികള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.