സംസ്ഥാനത്തെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ ബിജെപിക്ക് ശേഷം കൂടുതല്‍ ചര്‍ച്ച ചെയ്തത് സിപിഎമ്മിനെക്കുറിച്ചാണ്. എന്നാല്‍ ബിജെപി ചര്‍ച്ച ചെയ്യപ്പെട്ടതിന്റെ പകുതി മാത്രമാണ് സിപിഎമ്മിനെക്കുറിച്ച് കേരളം സംസാരിച്ചത്. 34 ശതമാനം സിപിഐഎമ്മിനെക്കുറിച്ച് സംസാരിച്ചപ്പോള്‍ 32 ശതമാനം പേര്‍ കോണ്‍ഗ്രസിനെ ചര്‍ച്ചാ വിഷയമാക്കി. സിപിഐക്കുറിച്ച് സംസാരിച്ചവര്‍ 17 ശതമാനം മാത്രം. 

രാഷ്‌ട്രീയ നേതാക്കളില്‍ ഉമ്മന്‍ചാണ്ടിയെക്കുറിച്ചാണ് ഏറ്റവും കൂടുതല്‍ പേര്‍ അനുകൂലമായോ പ്രതികൂലമായോ ഫേസ്ബുക്കില്‍ സംസാരിച്ചത്. രണ്ടാം സ്ഥാനം പക്ഷേ സംസ്ഥാനത്തെ രാഷ്‌ട്രീയ നേതാക്കള്‍ക്കൊന്നുമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ മോദി തന്നെയായിരുന്നു മലയാളികളുടെ മനസ്സിലെ നിറസാന്നിദ്ധ്യം.

അഞ്ച് സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച് നടന്ന സമയത്ത് ദേശീയ തലത്തിലും ഫേസ്ബുക്കിലെ പ്രധാന ചര്‍ച്ചാവിഷയം. 61 ശതമാനം ചര്‍ച്ചകളും ബിജെപിയെ ചുറ്റിപ്പറ്റിയായിരുന്നു. ദേശീയതലത്തില്‍ കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ തൊട്ടുപിന്നില്‍ ആം ആദ്മി പാര്‍ട്ടിയും ശേഷം തമിഴ്നാട്ടിലെ ഡിഎംകെയുമായിരുന്നു. അഞ്ചാം സ്ഥാനത്താണ് ഈ പട്ടികയില്‍ സിപിഎമ്മിന്റെ സ്ഥാനം. ദേശീയ തലത്തിലെ കണക്കെടുക്കുമ്പോള്‍ ആറു ശതമാനം മാത്രമാണത്രെ സിപിഎമ്മിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഷ്യാനെറ്റ് ന്യൂസും ഫേസ്ബുക്കുമായി ഉണ്ടായിരുന്ന പാര്‍ട്ണര്‍ഷിപ്പിന്റെ ഭാഗമായാണ് കണക്കുകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചത്. കഴിഞ്ഞ 90 ദിവസത്തെ വിവരങ്ങളാണ് ഇതിന് ഫേസ്ബുക്ക് അടിസ്ഥാനമാക്കിയത്. 142 മില്യന്‍ സംവാദങ്ങളാണ് തെരഞ്ഞെടുപ്പ് കാലത്ത് ഫേസ്ബുക്കില്‍ നടന്നതെന്നും കണക്കുകള്‍ പറയുന്നു.