മൂന്നു വയസുകാരനെ ചിരവ കൊണ്ടടിച്ചു കൊന്നു കേസില്‍ പിതാവ് കുറ്റക്കാരന്‍

കാസര്‍കോട്: മൂന്ന് വയസ്സ് മാത്രം പ്രായമുള്ള മകനെ ചിരവ കൊണ്ട് അടിച്ചും കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തിയ കേസില്‍ പിതാവ് കുറ്റക്കാരനാണെന്ന് കോടതി . പാണത്തൂര്‍ മൈലാട്ടി കോളനിയിലെ രാജു - പത്മിനി ദമ്പതി കളുടെ മൂന്നുവയസ്സുള്ള മകന്‍ രാഹുലിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് പിതാവ് രാജുവിനെ (46) കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് (ഒന്ന്) കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി എസ് ശശികുമാര്‍ വെള്ളിയാഴ്ച പറയും.

2015 ജൂലൈ 23ന് രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ ശിശുഹത്യ നടന്നത്. രാജു മകന്‍ രാഹുലിനെ ചിരവ കൊണ്ട് തലക്കടിച്ചും കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയുമായിരുന്നു. കൃത്യം നടത്തിയഅന്നുതന്നെനാട്ടുകാർരാജുവിനെ പിടിച്ചുകെട്ടി പോലീസിൽഏൽപ്പിച്ചിരുന്നു.

മദ്യപാനിയായ രാജുവിന് ഭാര്യ പത്മിനിയോടുള്ള അടങ്ങാത്ത പകയാണ് കുഞ്ഞിന്റെ കൊലയ്ക്ക് കാരണമായതെന്നാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്. സംഭവദിവസവും രാജു പത്മിനിയോട് വഴക്കിട്ടിരുന്നു. ഇളയകുട്ടി തന്റേതല്ലെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം അറസ്റ്റിലായി റിമാന്‍ഡിലായ രാജു ഇപ്പോഴും ജയിലില്‍ തന്നെ യാണ്.

അന്ന് വെള്ളരിക്കുണ്ട് സിഐയുടെ ചുമതലയുണ്ടായിരുന്ന നീലേശ്വരം സിഐ പ്രേമചന്ദ്രനായിരുന്നു തുടക്കത്തില്‍ കേസ് അന്വേഷിച്ചത്. പിന്നീട് വെള്ളരിക്കുണ്ട് സിഐ ടി പി സുമേഷ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി രാഘവന്‍ ആണ് ഹാജരായത്. 24 സാക്ഷികളില്‍ കുട്ടിയുടെ മാതാവ് അടക്കം 16 പേരെയാണ് കോടതി വിസ്തരിച്ചത്.