ഹൈദരാബാദ്: മകളെ ബലാത്സംഗം ചെയ്ത് കൊന്ന യുവാവിനെ കുത്തിക്കൊന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ പിതാവിന്റെ പ്രതികാരം. ഹൈദരാബാദിലെ തൂര്‍ക്കയം സലിലെ മിത്രാ ബാറില്‍ തിങ്കളാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ തെലുങ്കാന രാഷ്ട്രസമിതി നേതാവ് ശ്യാം സുന്ദര്‍ റെഡ്ഡിയാണ് അറസ്റ്റിലായത്. ജി രാജേഷ് എന്നയാളെയാണ് ഇയാള്‍ കൂട്ടാളികളുടെ സഹായത്തോടെ കൊലപ്പെടുത്തിയത്.

എല്‍ബി നഗറിലെ ഹനുമാന്‍ ക്ഷേത്രം മാനേജ്‌മെന്‍റ് കമ്മറ്റി തലവനാണ് രാജേഷ്. സുന്ദര്‍ റെഡ്ഡിയാകട്ടെ സെയ്ദാബാദ് നിന്നുള്ള നേതാവും. രാജേഷിനെ മറ്റു നാല് പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് സുന്ദര്‍ റെഡ്ഡി കുത്തിയത്. സുന്ദര്‍ റെഡ്ഡിയുടെ 23 കാരിയായ മകള്‍ അനുഷാ റെഡ്ഡിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രാജേഷിനെ 2015 ല്‍ ചൈതന്യപുരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 

എല്‍ബി നഗറില്‍ കരകൗശല വസ്തുക്കളുടെ സ്ഥാപനം നടത്തിയിരുന്ന അനുഷാ റെഡ്ഡിയെ തട്ടിപ്പ് വിവാഹം കഴിച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നു. 2014 ല്‍ സമീപത്തെ ഹനുമാന്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി വിവാഹം കഴിച്ച ശേഷമായിരുന്നു ലൈംഗികമായി ദുരുപയോഗം ചെയ്തത്. 

ഇയാള്‍ വഞ്ചിക്കുക ആണെന്ന് തിരിച്ചറിഞ്ഞ അനുഷാ രാജേഷുമായി അകലുകയും ഇയാള്‍ക്കെതിരേ പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ 2015 മാര്‍ച്ചില്‍ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തില്‍ വിട്ടിരുന്നു. ഇതോടെ ആകെ തകര്‍ന്ന അനുഷാ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെയാണ് രാജേഷിനെ കൊലപ്പെടുത്താന്‍ ശ്യാം സുന്ദര്‍ റെഡ്ഡി തീരുമാനിച്ചത് എന്നാണ് പോലീസ് പറയുന്നത്.