റാസൽഖൈമ: പത്ത് പെണ്‍മക്കളുള്ള പിതാവ് മക്കളില്‍ രണ്ട് പേരെ പെണ്‍വാണിഭത്തിനായി വിറ്റുവെന്നും നിശാക്ലബ്ബില്‍ നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചെന്നും കേസ്. റാസൽ ഖൈമ ക്രിമിനൽ കോടതിയിലാണ് മക്കളെ പെണ്‍വാണിഭത്തിനുപയോഗിച്ച പിതാവിനെതിരെ കേസുള്ളത്. മനുഷ്യക്കടത് ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു. 

സംഭവം നടക്കുമ്പോൾ 18 വയസിന് താഴെയായിരുന്നു ഒരു പെൺകുട്ടിയുടെ പ്രായം. ഇപ്പോൾ ഇരുപത് വയസായി. ഇതില്‍ ഒരു പെൺകുട്ടിയെ പിതാവ് മാനഭംഗപ്പെടുത്തിയെന്ന കേസും നിലനിൽക്കുന്നുണ്ട്. പ്രതി പെൺകുട്ടിയുടെ 31 വയസുള്ള സഹോദരിയെയും പെൺവാണിഭത്തിന് ഉപയോഗിച്ചുവെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. ഇരുവരെയും പിതാവ് ക്രൂരമായി മർദിക്കുകയും മോശമായ ഭാഷ ഉപയോഗിക്കുമായിരുന്നുവെന്നും കോടതി രേഖകൾ പറയുന്നു. 

ആരോപണങ്ങളെല്ലാം പ്രതി നിഷേധിച്ചു. എന്നാൽ, നൈറ്റ് ക്ലബിൽ നൃത്തം ചെയ്യാനും ആളുകൾക്കൊപ്പം പണത്തിനുവേണ്ടി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും പിതാവ് നിർബന്ധിച്ചുവെന്ന് റാസൽഖൈമ പൊലീസിന് നൽകിയ മൊഴിയിൽ ആദ്യത്തെ പെൺകുട്ടി പറഞ്ഞു. ഇയാളുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നതോടെ മർദിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് പെൺകുട്ടി പറഞ്ഞു.

മൂത്ത സഹോദരിയുടെ സഹായത്തോടെ വീട്ടിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു. മറ്റു സഹോദരിമാരാണ് പൊലീസിൽ വിവരം അറിയിച്ചത്. മറ്റുപുരുഷൻമാരോടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ പിതാവ് നിർബന്ധിക്കുന്നതിന്റെ ശബ്ദ രേഖ പെൺകുട്ടികളിൽ ഒരാളുടെ കൈവശമുണ്ട്. മുഴുവൻ ആരോപണങ്ങളും നിഷേധിച്ച പ്രതി, മക്കളുമായി യാതൊരു പ്രശ്നവും ഇല്ലെന്നും പറഞ്ഞു. 

പെൺകുട്ടികളെ നിശാ ക്ലബിൽ വിട്ടത് അവരുടെ ഇഷ്ടപ്രകാരമാണ്. താൻ തൊഴിൽരഹിതനാണെന്നും 10 പെൺകുട്ടികളും രണ്ട് ആൺകുട്ടികളും ഉൾപ്പെടുന്ന കുടുംബത്തെ മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് പെൺകുട്ടികൾ നിശാ ക്ലബിൽ പോയപ്പോൾ എതിർക്കാതിരുന്നതെന്നും പ്രതി പറഞ്ഞു. ഒരു പെൺകുട്ടി നൈറ്റ് ക്ലബിൽ നൃത്തം ചെയ്താൽ 200 മുതൽ 300 ദിർഹം വരെ ലഭിക്കുമെന്നും ഇയാൾ പറഞ്ഞു. വാദം പൂർത്തിയാക്കുന്നതിനുവേണ്ടി കേസ് ഈ മാസം 24ലേക്ക് മാറ്റി.