ഇടുക്കിയിലെ മരിയാപുരത്ത് നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊന്നത് അച്ഛനാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കുഞ്ഞിന്റെ പിതാവ് മരിയാപുരം പൂതക്കുഴിയിൽ അനിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞു കിടന്നിരുന്ന തൊട്ടിൽ ശക്തിയായി ആട്ടി കതകിൽ ഇടിപ്പിച്ചാണ് കൊലപ്പെടുത്തിയത്.
ശനിയാഴ്ചയാണ് മരിയാപുരം പൂതക്കുഴിയിൽ അനിലിൻറെയും ഗ്രീഷ്മയുടെയും നാലുമാസം പ്രായമായ പെൺകുഞ്ഞ് മരിച്ചത്. മരണം കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. തുടർന്ന് മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തു. ഇതിൽ നിന്നാണ് കുഞ്ഞിനെ കൊന്നത് അച്ഛനാണെന്ന് മനസ്സിലായത്.
ജോലി കഴിഞ്ഞ് ശനിയാഴ്ച വൈകുന്നേരം മദ്യപിച്ചാണ് അനിൽ വീട്ടിലെത്തിയത്. ഈ സമയം ഗ്രീഷ്മ കുഞ്ഞിനെ മുലയൂട്ടുകയായിരുന്നു. ചായ ആവശ്യപ്പെട്ട അനിലിനോട് ഗ്രീഷ്മ കുഞ്ഞിന്റെ കരച്ചിൽ മാറട്ടെയെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. കുഞ്ഞിനെ തൊട്ടിലിൽ കിടത്തിയ ശേഷം അടുക്കളയിലേയ്ക്ക് പോയ ഭാര്യയുമായി അനിൽ വഴക്ക് തുടർന്നു. വീട്ടിൽ നിന്നും ഇറങ്ങി പോകാൻ പറഞ്ഞതോടെ ഗ്രീഷ്മ പുറത്തേക്കു പോയി. ഈ സമയം തൊട്ടിലിൽ കിടന്ന കുഞ്ഞ് കരയാൻ തുടങ്ങി. ആദ്യം അനിൽ തൊട്ടിൽ ആട്ടിയെങ്കിലും കുഞ്ഞിന്റെ കരച്ചിൽ കൂടി വന്നു. ദേഷ്യം മൂത്ത അനിൽ തൊട്ടിലിൽ നിന്നും കുഞ്ഞിനെ എടുക്കാൻ ശ്രമിച്ചപ്പോൾ കാൽത്തള തൊട്ടിലിൽ ഉടക്കി. കലിപൂണ്ട അനിൽ കുഞ്ഞിനെ തൊട്ടിലിലേക്ക് ഇട്ട ശേഷം ശക്തിയായി കതകിൽ ഇടിപ്പിക്കുകയായിരുന്നു.
ഇടിയുടെ, ആഘാതത്തിൽ കുഞ്ഞിന്റെ തലയോട് പൊട്ടി. ചെവിയിലൂടെ രക്തം ഒലിച്ചിറങ്ങിയ കുഞ്ഞുമായി ഇയാൾ ബന്ധുക്കളെയും കൂട്ടി ഇടുക്കി ജില്ലാ ആശുപത്രിയിലും തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തി. താൻ പുറത്തേയ്ക്ക് പോയപ്പോൾ ഭാര്യ കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് അനിൽ പറഞ്ഞിരുന്നത്. ഭാര്യയെ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇരുവരുടേയും രണ്ടാമത്തെ വിവാഹബന്ധമാണിത്. പെൺകുഞ്ഞുണ്ടായതിൽ അനിലിന് ദേഷ്യമുണ്ടായിരുന്നു. ഇടുക്കി സർക്കിൾ ഇൻസ്പെക്ടർ സിമ്പിച്ചൻ ജോസഫിൻറെ നേതൃത്വത്തിൽ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
