കുട്ടനാട് വായ്പാ കുംഭകോണത്തിൽ ഫാ.തോമസ് പീലിയാനിക്കൽ റിമാൻഡിൽ 14 ദിവസത്തേക്ക് രാമങ്കരി കോടതി റിമാൻഡ് ചെയ്തു വായ്പാ കുംഭകോണം പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസ്

ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ഫാദര്‍ തോമസ് പീലിയാനിക്കൽ റിമാൻഡിൽ. 14 ദിവസത്തേക്ക് രാമങ്കരി കോടതിയാണ് റിമാൻഡ് ചെയ്തത്. ഇന്നലെയാണ് ഫാദർ പീലിയാനിക്കലിനെ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

ആകെ രജിസ്റ്റർ ചെയ്ത 14 കേസുകളിൽ ഇതുവരെ നാല് കേസുകളിലാണ് പീലിയാനിക്കലെ അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യം ഉള്ളതായി അറിയിപ്പ് കിട്ടിയില്ലെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. കൂടുതൽ ചോദ്യം ചെയ്യുന്നതോടെ മറ്റ് കേസുകളിലും പ്രതിയാവുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എൻസിപി നോതാവ് അഡ്വ റോജോ മാത്യുവും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ത്രേസ്യാമ്മയെയും പിടികൂടാനായില്ല.

കുട്ടനാട്ടിൽ കർഷകരുടെ പേരിൽ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് കേസ്. കുട്ടനാട് വികസന സമിതി ഓഫീസ് അടച്ച് പൂട്ടി മുങ്ങിയ ഫാദര്‍ തോമസ് പീലിയാനിക്കലിനും കൂട്ടുപ്രതികള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പാണ് പോലീസ് ചുമത്തിയിരിക്കുന്നത്. കുട്ടനാട്ടിലെ നിരവധി പേരെ തട്ടിപ്പിനിരയാക്കിയ വാര്‍ത്ത ഏഷ്യാനെറ്റ്ന്യൂസാണ് പുറത്തുകൊണ്ടുവന്നത്.