തിരുവനന്തപുരം: തലസ്ഥാന നഗരം പകര്‍ച്ച വ്യാധി പിടിയിലായിട്ടും മാലിന്യ സംസ്കരണത്തില്‍ വന്‍വീഴ്ച വരുത്തി തിരുവനന്തപുരം നഗരസഭ. കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി തുടങ്ങിയ ഓപ്പറേഷന്‍ അനന്ത പാതി വഴിയില്‍ ഉപേക്ഷിച്ചതും മാലിന്യ നീക്കത്തിന് വലിയ തിരിച്ചടിയാണ്.

 തിരുവനന്തപുരം നഗരഹൃദയത്തില്‍ തമ്പാനൂര്‍ ഭാഗത്ത് കൂടി ഒഴികിയിരുന്ന ഒരു തോടിന്‍റെ അവസ്ഥയാണ് ഇത്.പ്ലാസ്റ്റിക് അടക്കം മാലിന്യങ്ങള്‍ വന്നടിഞ്ഞ് ഒഴുക്ക് നിലച്ചു. അസഹ്യമായ ദുര്‍ഗന്ധം . നഗരത്തിന്റെ മുഴുവന്‍ മാലിന്യങ്ങളും വന്നടിഞ്ഞ് ഒഴുക്കുനിലച്ചു. കൊതുകും കൂത്താടിയും പെരുകി. സമീപ പ്രദേശത്ത് താമസിക്കുന്നവര്‍ പകര്‍ച്ച വ്യാധി പിടിയിലായിട്ടും അധികൃതര്‍ക്ക് അനക്കമില്ല.

നഗരത്തില്‍ വെള്ളക്കെട്ടുണ്ടാകുന്നത് ഓടകളും കാനകളും കയ്യേറിയതുകൊണ്ടാണെന്നും അവ പൊളിച്ച് നീക്കണമെന്നും തീരുമാനിച്ചത് പോയ സര്‍ക്കാരാണ്. കൊട്ടിഘോഷിച്ച് തുടങ്ങിയ ഓപ്പറേഷന്‍ അനന്ത പക്ഷെ പാതി വഴിയില്‍ നിന്നു. ഇനി ആമയിഴഞ്ചാന്‍ തോട്ടുവക്കത്തെ മറ്റ് ചില കാഴ്ചകളിലേക്കാണ്. ഒരുവശത്ത് മാലിന്യം തള്ളുന്നത് ശിക്ഷാര്‍ഹമെന്ന് നഗരസഭ . മാലിന്യ നീക്കത്തിന് നേതൃത്വം നല്‍കിയ മേയറെ പുകഴ്ത്തി തൊട്ടടുത്ത് മറ്റൊരു ഫ്ലക്‌സ് ബോര്‍ഡ്. കാര്യം കടലാസില്‍ മാത്രമെന്നതിന് ഇതില്‍പരം എന്ത് തെളിവ് വേണം.