മൂന്നാമനാരെന്ന് ഇന്നറിയാം, ടോപ് സ്‌കോററെയും!
- മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടം ഇന്ന്
സെന്‍റ് പീറ്റേര്‍സ്ബര്‍ഗ്: ലോകകപ്പിലെ മൂന്നാം സ്ഥാനക്കാർ ആരെന്ന് കണ്ടെത്താനുള്ള പോരാട്ടം ഇന്ന്. ഇംഗ്ലണ്ടും ബെൽജിയവും തമ്മിലുള്ള പോരാട്ടം ടൂർണമെന്‍റിലെ ടോപ്സ്കോററെ തിരഞ്ഞെടുക്കുന്ന പോരാട്ടം കൂടിയാവും. ജയിച്ചുതന്നെ ലോകവേദിയോട് വിടപറയാനാവും ടീമുകളുടെ ലക്ഷ്യം.
ഇംഗ്ലണ്ടും ബെൽജിയവും മികച്ച കളി ഉറപ്പ് തരുന്നു. ഗ്രൂപ്പിൽ ഒരുതവണ നേർക്കുനേർ വന്നപ്പോൾ രണ്ടാംനിര ടീമുമായി കളിച്ചവരാണ്. അതുകൊണ്ട് ബെൽജിയം നേടിയ അന്നത്തെ ജയം കണക്കിലെടുക്കാനാവില്ല. ബലാബലം കളി ഇന്ന് കാണാം. ടൂർണമെന്‍റിലെ ടോപ്സ്കോർ ആരാവുമെന്ന ചോദ്യത്തിന് ഇന്നത്തെ മത്സരത്തോടെ ഏകദേശ ധാരണ കിട്ടും. ആറ് ഗോളുമായി ഇംഗ്ലീഷ് നായകന്‍ ഹാരികെയ്ൻ തന്നെയാണ് മുന്നിലുള്ളത്.
നിലവിൽ നേട്ടത്തിന് വലിയ വെല്ലുവിളി ഇല്ല. പ്രധാന എതിരാളി എതിർ നിരയിൽ തന്നെയാണ് കളിക്കുന്നത്. ബെൽജിയത്തിന്‍റെ ലുക്കാക്കു. നാലു ഗോളുകളാണ് സമ്പാദ്യം. ഒരു ഹാട്രിക് ഹാരിയെ മറികടക്കാൻ സഹായിക്കും. പക്ഷെ അതിന് മിന്നും ഫോമിലുള്ള ഇംഗ്ലീഷ് ഗോളി പിക്ഫോർഡിനെ തോൽപിക്കണം. ജയത്തോടൊപ്പം മികച്ച ഗോളിക്കുള്ള ഗോൾഡൻ ഗ്ലോവും തനിക്ക് വേണമെന്ന് പറഞ്ഞ് കഴിഞ്ഞു പിക്ഫോർഡ്. അതിനുമുന്നിലുള്ള അവസാന അവസരമാണിത്.
എതിർ നിരയിൽ ഗോളി കോട്വയും സമാന സ്വപ്നം.പക്ഷെ അതിന് ഇംഗ്ലീഷ് നിരയുടെ സെറ്റ് പീസ് പരീക്ഷണങ്ങളെ ചെറുക്കേണ്ടി വരും .ചുരുക്കത്തിൽ മൂന്നാം സ്ഥാന പോരാട്ടത്തിനപ്പുറം ഗോളിമാർക്കും സ്ട്രൈക്കർമാർക്കും മത്സരം നിർണായകമാണ്.ലോകകപ്പ് ചരിത്രത്തിൽ മൂന്നാം സ്ഥാനത്തിനായി ഓരോ തവണ മത്സരിച്ചിട്ടുണ്ട് ഇരുടീമുകളും. രണ്ടു പേർക്കും പക്ഷെ നാലാം സ്ഥാനവുമായി മടങ്ങാനായിരുന്നു വിധി. ഫൈനലിന് മുന്നോടിയായുള്ള ചെറുപൂരത്തിനായി സെന്‍റ് പീറ്റേഴ്സ് ബെർഗ് ഒരുങ്ങിക്കഴിഞ്ഞു.