ആരാണ് ക്ഷീണിതരെന്ന് ഗ്രൗണ്ടില്‍ കാണിച്ചുകൊടുക്കാമെന്ന തീരുമാനത്തിലാണ് ഞങ്ങള്‍ ഇറങ്ങിയത്. ഈ പ്രകടനത്തോടെ ഞങ്ങള്‍ തെളിയിച്ചു

മോസ്കോ: ഇംഗ്ലീഷ് മാധ്യമങ്ങളുടേയും ഇംഗ്ലണ്ടിലെ കളി വിദഗ്ധരുടേയും പരിഹാസമാണ് ഇംഗ്ലണ്ടിനെതിരായ വിജയത്തിന് ക്രൊയേഷ്യന്‍ ടീമിന് പ്രചോദനമായതെന്ന് നായകന്‍ ലൂക്കാ മോഡ്രിച്ച്. ക്രൊയേഷ്യയെ ഇകഴ്ത്തിക്കാട്ടുന്ന സമീപനമാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ തുടര്‍ന്നത്. ടീം ക്ഷീണിതരാണെന്ന് പല മാധ്യമങ്ങളും റിപ്പോര്‍ട്ടു ചെയ്തു.

ഇതെല്ലാം ഞങ്ങളും വായിക്കുന്നുണ്ടായിരുന്നു. ശരി, ആരാണ് ക്ഷീണിതരെന്ന് ഗ്രൗണ്ടില്‍ കാണിച്ചുകൊടുക്കാമെന്ന തീരുമാനത്തിലാണ് ഞങ്ങള്‍ ഇറങ്ങിയത്. ഈ പ്രകടനത്തോടെ ഞങ്ങള്‍ തെളിയിച്ചു. ശരിക്കും ക്ഷീതിരായിരുന്നത് ആരാണെന്ന്. പരിഹാസങ്ങള്‍ക്കെല്ലാം ക്രൊയേഷ്യ കളത്തില്‍ മറുപടി നല്‍കി.

മത്സരത്തില്‍ ശാരീരികമായും മാനസികമായും സമ്പൂര്‍ണ ആധിപത്യം ക്രൊയേഷ്യയ്‌ക്കായിരുന്നു എന്നും മോഡ്രിച്ച് പറഞ്ഞു. ക്രൊയേഷ്യയെ വില കുറച്ചു കണ്ടതാണ് ഇംഗ്ലണ്ടിന് വിനയായത്. എതിരാളികള്‍ക്ക് അല്‍പം കൂടി ബഹുമാനം നല്‍കാമായിരുന്നു എന്നും മാധ്യമങ്ങളോട് മോഡ്രിച്ച് പറഞ്ഞു.

20 വര്‍ഷം മുമ്പ് ക്രൊയേഷ്യയുടെ കളി ടിവിയില്‍ കണ്ട എനിക്ക് ഇപ്പോള്‍ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയപ്പോള്‍ അതില്‍ നിര്‍ണായക സംഭാവന നല്‍കാനായി എന്നത് സ്വപ്ന സാഫല്യമാണെന്ന് ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടിയ ഇവാന്‍ പെരിസിച്ച് പറഞ്ഞു.