എനിക്ക് ലോകകപ്പ് വേണം. ലോകകപ്പും കെട്ടിപ്പിടിച്ച് ഉറങ്ങണം. ലോകകപ്പിനായി മരിക്കാനും തങ്ങള്‍ തയാറാണെന്നും എംബപ്പെ

മോസ്കോ: ആരാധ്യ പുരുഷനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്ന് ഈ വര്‍ഷത്തെ ബാലണ്‍ ഡി ഓര്‍ സ്വന്തമാക്കുമോ എന്ന ചോദ്യത്തിന് മറുപടിയുമായി ഫ്രാന്‍സ് സൂപ്പര്‍ താരം കെയ്‌ലിയന്‍ എംബപ്പെ. ബാലണ്‍ ഡി ഓറിനെക്കുറിച്ചൊന്നും ഞാന്‍ ആലോചിക്കാറില്ല.

എനിക്ക് ലോകകപ്പ് വേണം. ലോകകപ്പും കെട്ടിപ്പിടിച്ച് ഉറങ്ങണം. 1988ലാണ് ഞാന്‍ ജനിച്ചത്. അതുകൊണ്ട് ഫ്രാന്‍സ് ലോകകപ്പ് നേടുന്നതും ആഘോഷിക്കുന്നതും ഞാന്‍ നേരില്‍ കണ്ടിട്ടോ അനുഭവിച്ചിട്ടോ ഇല്ല. ഫൈനലില്‍ കിരീടം നേടാനായി കൈ മെയ് മറന്ന് ഞങ്ങള്‍ പൊരുതും. ലോകകപ്പിനായി മരിക്കാനും തങ്ങള്‍ തയാറാണെന്നും എംബപ്പെ പറഞ്ഞു.

കുട്ടിക്കാലം മുതലെ റൊണാള്‍ഡോയാണ് തന്റെ ഇഷ്ടതാരമെന്ന് എംബപ്പെ നേരത്തെ വ്യക്തമാക്കിയിരുന്നു.സ്വന്തം മുറിയില്‍ റൊണാള്‍ഡോയുടെ ചിത്രങ്ങള്‍കൊണ്ട് നിറച്ചിരിക്കുന്ന എംബപ്പെയുടെ ചിത്രം സോഷ്യല്‍ മീഡിയയിലും വൈറലായിരുന്നു. കുട്ടിക്കാലത്ത് റൊണാള്‍ഡോ കളിക്കുന്ന മത്സരങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ മണിക്കൂറുകളോളം കണ്ടിരിക്കുകയായിരുന്നു തന്റെ പ്രധാന വിനോദങ്ങളിലൊന്നെന്നും എംബപ്പെ പറഞ്ഞിരുന്നു.

നിലവില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ക്കൊപ്പം പാരീസ് സെന്റ് ജെര്‍മനില്‍(പിഎസ്ജി) കളിക്കുന്ന എംബപ്പെ ലോകകപ്പിനുശേഷം റൊണാള്‍ഡോയുടെ പകരക്കാരനായി റയല്‍ മാഡ്രിഡ് അടക്കമുള്ള വമ്പന്‍ ക്ലബ്ബുകളിലേക്ക് കൂടുമാറാനിടയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.