ഐടിവിയില്‍ ഫുട്ബോള്‍ വിശകലനത്തിനെത്തിയ മുന്‍ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇയാന്‍ റൈറ്റും ലീ ഡിക്സനും ഗാരി നെവില്ലുമാണ് പെനല്‍റ്റി വിജയം ലൈവായി ആഘോഷിച്ചത്

മോസ്കോ: പെനല്‍റ്റി ശാപം പഴങ്കഥയാക്കി ഇംഗ്ലണ്ട് കൊളംബിയയെ കീഴടക്കി ലോകകപ്പിന്റെ ക്വാര്‍ട്ടറിലെത്തിയത് ആരാധകര്‍ മാത്രമല്ല ടെലിവിഷന്‍ അവതാരകരും ലൈവായി തന്നെ ആഘോഷിച്ചു. ഐടിവിയില്‍ ഫുട്ബോള്‍ വിശകലനത്തിനെത്തിയ മുന്‍ ഇംഗ്ലീഷ് സ്ട്രൈക്കര്‍ ഇയാന്‍ റൈറ്റും ലീ ഡിക്സനും ഗാരി നെവില്ലുമാണ് പെനല്‍റ്റി വിജയം ലൈവായി ആഘോഷിച്ചത്. ഐടിവി ലോകകപ്പ് ലൈവ് കവറേജിനുള്ള വിദഗ്ധ സംഘത്തിന്റെ ഭാഗായാമാണ് മൂന്നുപേരും എത്തിയത്.

ആദ്യം ലീഡെടുത്ത ഇംഗ്ലണ്ടിനെ ഇഞ്ചുറി ടൈമില്‍ കൊളംബിയ സമനിലയില്‍ കുരുക്കിയതോടെ ഇംഗ്ലണ്ട് താരങ്ങളുടെ മാത്രമല്ല ആരാധകരുടെയും ചങ്കിടിക്കാന്‍ തുടങ്ങിയിരുന്നു. കാരണം കളി ഷൂട്ടൗട്ടിലേക്ക് പേയാല്‍ അവര്‍ ഭയക്കുന്നൊരു റെക്കോര്‍ജ് ഇംഗ്ലണ്ടിനെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. ലോകകപ്പിലെ നോക്കൗട്ട് ഘട്ടത്തില്‍ ഷൂട്ട് ഔട്ടില്‍ ഇംഗ്ലണ്ട് ജയിച്ചിട്ടില്ലെന്നതായിരുന്നു അത്. അവര്‍ ആശങ്കപ്പെട്ടതുപോലെ കളി അധികസമയവും പിന്നിട്ട് ഷൂട്ടൗട്ടിലെത്തി.

Scroll to load tweet…

ഇംഗ്ലണ്ടിന്റെ ഹെന്‍ഡേഴ്സന്റെ കിക്ക് കൊളംബിയ ഗോള്‍ കീപ്പര്‍ ഒസ്പാനിയ തടുത്തിടുക കൂടിചെയ്തതോടെ വീണ്ടുമൊരിക്കല്‍ കൂടി ചെമ്പട പെനല്‍റ്റി ദുരന്തം ഏറ്റുവാങ്ങുമെന്ന് കരുതി ആരാധകര്‍ നിരാശരായി. എന്നാല്‍ കൊളംബിയയുടെ മത്തേയൂസ് ഉറൈബിന്റെ ബാറിലിടിച്ച് പുറത്തുപോവുകയും കാര്‍ലോസ് ബാക്ക എടുത്ത അവസാന കിക്ക് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ പിക്ഫോര്‍ഡ് തടുത്തിടുകയും ചെയ്തതോടെ ഇംഗ്ലണ്ട് ചരിത്രം തിരുത്തി. ഇതോടെ ആവേശം അടക്കാനാവാതെ സ്റ്റുഡിയോയിലിരുന്ന അവതാരകരും തുള്ളിച്ചാടുകയായിരുന്നു.