ഇരു ടീമിനും ഓരോ ഗോള്‍ സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് 

മോസ്‌കോ: റഷ്യന്‍ ലോകകപ്പില്‍ നാടകീയമായ കൊളംബിയ- ജപ്പാന്‍ പോരാട്ടത്തില്‍ ആദ്യ പകുതിയില്‍ തുല്യത‍. മത്സരത്തിന് കിക്കോഫായി മൂന്നാം മിനുറ്റില്‍ റെഡ് കാര്‍ഡ് പിറന്ന മത്സരത്തില്‍ ജപ്പാനും കൊളംബിയയും ഓരോ ഗോള്‍ വീതം നേടി. ജപ്പാനായി കഗാവാമയും കൊളംബിയക്കായി ജുവാന്‍ ഫെര്‍ണാണ്ടോയുമാണ് ഗോളുകള്‍ നേടിയത്. 

മൊര്‍ഡോവിയ അറീനയില്‍ നാടകീയമായിരുന്നു മത്സരത്തിന്‍റെ തുടക്കം. മൂന്നാം മിനുറ്റില്‍ ജപ്പാന്‍ മുന്നേറ്റത്തിനിടയില്‍ പെനാല്‍റ്റി ബോകില്‍ പന്ത് കൈ കൊണ്ട് തട്ടിയതിന് കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസിനെതിരെ റഫറി ചുവപ്പ് കാര്‍ഡ് പുറത്തെടുത്തു. ഈ ലോകകപ്പിലെ ആദ്യ ചുവപ്പ് കാര്‍ഡാണിത്. പ്രതിഷേധമായി കൊളംബിയന്‍ താരങ്ങള്‍ ചുറ്റും കൂടിയെങ്കിലും റഫറി പെനാല്‍റ്റി ബോക്സിലേക്ക് വിരല്‍ ചൂണ്ടി. തര്‍ക്കത്തിനൊടുവില്‍ ആറാം മിനുറ്റില്‍ ജപ്പാനായി കിക്കെടുത്ത ബൊറൂസിയ ഡോട്മുണ്ട് മിഡ്ഫീല്‍ഡര്‍ കഗാവാമ ഏഷ്യന്‍ ശക്തികളുടെ അക്കൗണ്ട് തുറന്നു. 

പിന്നീട് പത്ത് പേരുമായി പെരുതിക്കളിച്ച കൊളംബിയക്ക് ഗോള്‍ മടക്കാന്‍ 39-ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. മുന്നേറ്റതാരം ഫാല്‍ക്കാവോയെ ഫൗള്‍ ചെയ്തതിന് കൊളംബിയക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചു. കിക്കെടുത്ത ക്വിന്‍റെറോ ഈക്വലൈസെസ് ജപ്പാന്‍ മതിലിനെയും ഗോളിയെയും കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു. ഇതോടെ ആദ്യ പകുതി സമനിലയ്ക്ക് പിരിയുകയായിരുന്നു.