പെനാല്‍റ്റി പാഴാക്കിയത് പെറുവിന് തിരിച്ചടിയായി

മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആവേശപ്പോരില്‍ പെറുവിനെതിരെ ഡെന്‍മാര്‍ക്കിന് ഒരു ഗോള്‍ ജയം. കരുത്തുറ്റ ആക്രമണം കൊണ്ട് ഇരുടീമും കളംനിറഞ്ഞ് കളിച്ച മത്സരത്തില്‍ ഡെന്‍മാര്‍ക്കിനായി യുരാരിയാണ് വിജയഗോള്‍ നേടിയത്. അതേസമയം 44-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ക്രിസ്റ്റ്യന്‍ ഗുയേവ പാഴാക്കിയത് പെറുവിന് കനത്ത തിരിച്ചടിയായി.

ആദ്യ പകുതി
ആവേശകരമായിരുന്നു ആദ്യ പകുതി. ഇരുടീമും ഒപ്പത്തിനൊപ്പം മുന്നിട്ടുനിന്നെങ്കിലും കൂടുതല്‍ ആക്രമിച്ചത് പെറു. 44-ാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റി സൂപ്പര്‍ താരം ഗുയേവ എടുക്കാനെത്തിയപ്പോള്‍ പെറു ലീഡ് മനസില്‍ കണ്ടു. എന്നാല്‍ ഗുയേവയുടെ കിക്ക് ബാറിന് മുകളിലൂടെ പാറിയതോടെ ആദ്യ പകുതി ഗോള്‍രഹിത സമനിലയ്ക്ക് പിരിഞ്ഞു. 

രണ്ടാം പകുതി
രണ്ടാം പകുതിയുടെ തുടക്കവും ആവേശം ഒട്ടും ചേരാതെയായിരുന്നു. ഇരുടീമും മത്സരിച്ച് ഗോള്‍മുഖം ആക്രമിച്ചപ്പോള്‍ ഗോളിമാര്‍ രക്ഷകരായി. എന്നാല്‍ യൂസഫ് യുരാരി 59-ാം മിനുറ്റില്‍ ഡെന്‍മാര്‍ക്കിന് മിന്നും ലീഡ് നേടിക്കൊടുത്തു. അടിക്ക് തിരിച്ചടി എന്ന മട്ടില്‍ പെറു മിന്നലാക്രമങ്ങള്‍ അഴിച്ചുവിട്ടെങ്കിലും വലയെ ചുമ്പിക്കാനായില്ല. അതോടെ കൂടുതല്‍ കരുത്ത് കാട്ടിയ പെറുവിന് നിരാശയോടെ മടക്കം.