ബെൽജിയം- ജപ്പാൻ മത്സരം പ്രവചിച്ചില്ല

മോസ്‌കോ: പ്രവചനം നടത്തുന്ന ജീവികൾക്ക് റഷ്യൻ ലോകകപ്പ് തിരിച്ചടിയാവുകയാണ്. പ്രവചനങ്ങൾ തെറ്റുന്നതായിരുന്നു ഇതുവരെ വാർത്തയെങ്കിൽ പ്രവചനം നടത്തുന്ന നീരാളിയെ ജപ്പാൻകാര്‍ കറിവച്ച് കഴിച്ചതാണ് പുതിയ സംഭവം‍. 

ലോകകപ്പിൽ ജപ്പാന്‍റെ ആദ്യ മത്സര ദിനമാണ് കിൻജോ ആബെ എന്ന മീൻ കച്ചവടക്കാരന് കുറച്ച് നീരാളികളെ കിട്ടുന്നത്. അതിലൊന്നിനെ റാബിയോ എന്നും വിളിച്ചു. പോൾ നീരാളിയെ പോലെ റാബിയോയെ പ്രചനത്തിന് വിട്ടു. തോൽവിയും സമനിലയും അടക്കം ജപ്പാന്‍റെ കാര്യത്തിൽ റാബിയോ പറഞ്ഞതൊക്കെ അച്ചട്ടായി. അങ്ങനെ ഒരു വഴിക്ക് പ്രശസ്തന്‍ ആയപ്പോഴാണ് മുതലാളിക്ക് കച്ചവടത്തിൽ കൂടുതൽ ശ്രദ്ധവന്നത്. 

പ്രവചനവുമായി നടന്നിട്ട് ലാഭമൊന്നുമില്ലെന്ന് തോന്നിയ മുതലാളി റാബിയോയെ കൊന്നുവിറ്റു. പിന്നാലെ കറിയായി. പ്രീക്വാർട്ടറിൽ ബെൽജിയത്തിനെതിരെ പ്രവചനം നടത്താൻ അനുവദിക്കാതെയാണ് റാബിയോയുടെ കഥ കഴിച്ചത്. തോൽക്കുമെന്ന പ്രവചനം പേടിച്ചാണ് കൊന്നതെന്നാണ് ജപ്പാനിലെ റാബിയോസ് ഫാൻസിന്‍റെ ആരോപണം.