അര്‍ജന്‍റീനന്‍ ഫുട്ബോള്‍ ഇതിഹാസം യുവാൻ റോമൻ റിക്വൽമിയെ കുറിച്ച് സനീഷ് കെപി എഴുതുന്നു
എന്നും ഗോളടിക്കുന്നവരെയാണല്ലോ ആരാധക ലോകം വാഴ്ത്തിപ്പാടിയത്. അതുകൊണ്ട് തന്നെ അധികമൊന്നും ആർപ്പുവിളികൾ ഗാലറികളിൽ നിന്ന് യുവാൻ റോമൻ റിക്വൽമിക്ക് വേണ്ടി ഉയർന്നു കേട്ടില്ല. എങ്കിലും ഏതൊരു ഫുട്ബോൾ ആരാധകന്റെയും ഹൃദയമൈതാനിയിൽ പന്ത് ശരീരത്തോട് ചേർത്ത് പിടിച്ച് വളരെ സാവധാനം നടന്നു നീങ്ങുന്ന യുവാൻ റോമൻ റിക്വൽമിയെന്ന നീലവര കുപ്പായക്കാരന്റെ ചിത്രമുണ്ടായിരിക്കും.

മുഖത്ത് സന്തോഷമോ ഗൗരവമോ ഇല്ലാത്ത ഈ മനുഷ്യനായിരുന്നു ഒരു കാലത്ത് അർജന്റീനയുടെ കളി നിയന്ത്രിച്ചിരുന്നത്. മൈതാനത്തും പുറത്തും എന്നും മാന്യനായിരുന്ന താരം. ചതിപ്രയോഗവും ശാരീരികമായ ആക്രമണങ്ങളും ഫുട്ബോളിൽ സ്വാഭാവികമാണെന്നും അതിൽ നിന്നെല്ലാം രക്ഷപ്പെട്ടു മുന്നേറുക എന്നതാണ് ഒരു കളിക്കാരൻറെ ഉത്തരവാദിത്വമെന്ന് ആ പ്രതിഭ ചിന്തിച്ചിരിക്കണം. അതുകൊണ്ടായിരിക്കും തന്നെ ഫൗൾ ചെയ്തു താഴെയിടുന്ന എതിരാളിയെ അദ്ദേഹം രൂക്ഷമായി ഒന്ന് നോക്കുക പോലും ചെയ്യാതിരുന്നത്.
ആ കുഞ്ഞ് ജനിച്ച പിറ്റേ ദിവസം അർജന്റീനയുടെ തെരുവുകളാകെ ആനന്ദലഹരിയിലായിരുന്നു
ധീര വിപ്ലവകാരി ഏണസ്റ്റോ ചെഗുവേരയും സാക്ഷാൽ ലിയോണൽ മെസിയും അർജന്റീനയുടെ മണ്ണിൽ പിറന്ന് വീണത് വർഷങ്ങളുടെ ഇടവേളയിലെ ജൂൺ മാസത്തിലാണ്. 1978ലെ മറ്റൊരു ജൂണിൽ യുവാൻ റോമൻ റിക്വൽമി മാതാപിതാക്കൾക്ക് പതിനൊന്നാമനായി ജനിച്ചു. ആ കുഞ്ഞ് ജനിച്ച പിറ്റേ ദിവസം അർജന്റീനയുടെ തെരുവുകളാകെ ആനന്ദലഹരിയിലായിരുന്നു. നീലയും വെള്ളയും ചേർന്ന പതാകകൾ ആ കൊച്ചു രാജ്യത്തിന്റെ മൂക്കിലും മൂലയിലും പാറി കളിച്ചു. തലസ്ഥാന നഗരിയായ ബ്യൂണസ് ഐറിസിൽ വെച്ച് നടന്ന ലോകകപ്പ് ഫൈനലിൽ അർജന്റീന ജേതാക്കളായ ദിവസമായിരുന്നു അത്. ജനിച്ച് രണ്ടാം ദിവസം തന്നെ റിക്വൽമി കണ്ടത് ലോകകീരിടം ചൂടിയ മാതൃരാജ്യത്തെയാണ്.
തീർത്തും ദാരിദ്ര്യം നിറഞ്ഞ കുടുംബാന്തരീക്ഷത്തിൽ നിന്നും പന്തു തട്ടി മുന്നേറിയ റിക്വൽമി തന്റെ പതിനെട്ടാം വയസ്സിൽ അർജന്റീനയിലെ പ്രമുഖ ക്ലബായ ബൊക്കാ ജൂനിയേഴ്സിനുവേണ്ടി ബൂട്ട് കെട്ടി. അപ്പോൾ മുതൽ ലാറ്റിനമേരിക്കൻ കാൽപന്തിൻറെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ അയാൾ ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ രണ്ടായിരത്തിന്റെ തുടക്കത്തിൽ അർജന്റീനന് പരിശീലകന് മാഴ്സലേ ബിയേൽസ ചിന്തിച്ചത് യൂറോപ്യൻ ആക്രമണ ശൈലി ഇറക്കുമതി ചെയ്യാനാണ്.
ഈ സമയവും റിക്വൽമി തന്റെ സ്വസിദ്ധമായ ശൈലിയിൽ നിന്നും വ്യതിചലിച്ചില്ല. ഫലമോ 2002ലെ വേൾഡ് കപ്പ് ടീം പ്രഖ്യാപിച്ചപ്പോൾ യുവാൻ റോമൻ റിക്വൽമിയുടെ സ്ഥാനം ഗാലറിയിലും സ്ക്രീനിനും മുന്നിലായി ഒതുക്കപ്പെട്ടു.
അപ്പോഴും അയാൾ ബൊക്കാ ജൂനിയേഴ്സിന് വേണ്ടി കൂടുതൽ തിളക്കമാർന്ന കളി കാഴ്ചവെച്ചു. ബാഴ്സലോണ അയാൾക്ക് ചുറ്റും വട്ടമിട്ടുപറക്കുകയും അയാളെ സ്വന്തമാക്കുകയും ചെയ്തു. നിർഭാഗ്യവശാൽ യൂറോപ്പിലെ വമ്പൻ ക്ലബായ ബാഴ്സിലോണയ്ക്ക് കീഴിൽ അയാൾക്ക് കൂടുതലൊന്നും ചെയ്യാനായില്ല.
റിക്വൽമിയെന്ന താരത്തിന്റെ ശോഭ നഷ്ടപ്പെട്ട ദിനങ്ങളായിരുന്നു പിന്നീട്. അയാൾ പലപ്പോഴും ബാഴ്സിലോണ യുടെ റിസർവ് ബെഞ്ചിലിരുന്ന് സമയം കളഞ്ഞു.
എന്നാൽ 2004ൽ ജോസ് പെക്കർമാൻ അർജന്റീനയുടെ മാനേജർ കോട്ടണിഞ്ഞപ്പോൾ റിക്വൽമി ദേശീയ ടീമിലേക്ക് തിരിച്ചെത്തി.
പെക്കർമാന്റെ കീഴിൽ ആ തണുത്തമട്ടുകാരൻ യഥാർത്ഥ പ്ലേമേക്കറായി
ബുദ്ധിമാനായ കോച്ച് റിക്വൽമിയെ മധ്യനിരയിലെ കളി നെയ്ത്തുകാരനാക്കി. കമൻററി ബോക്സിൽ നിന്ന് ഇടക്കിടെ റിക്വൽമിയുടെ പേര് ഉച്ചരിക്കപ്പെട്ടു. പാസുകളിലധികവും അയാളുടെ കാലിലൂടെ കടന്നുപോയി. മുന്നേറ്റതാരങ്ങൾ പ്രതികൂല സാഹചര്യത്തിൽ മൈനസ് പാസിലൂടെ പന്ത് റിക്വൽമിയിലേക്ക് തന്നെ തിരിച്ചുവിട്ടു. ഫ്രീകിക്കുകൾ മുഴുവൻ അയാളുടെ ചുമതലയായി. പെക്കർമാന്റെ കീഴിൽ ആ തണുത്തമട്ടുകാരൻ യഥാർത്ഥ പ്ലേമേക്കറായി. കളിക്കളത്തിന് പുറത്ത് പെക്കർമാനും കളത്തിൽ റിക്വൽമിയും തന്ത്രങ്ങൾ മെനഞ്ഞ് നടപ്പിലാക്കി.
ലോകകപ്പിൽ ലാറ്റിനമേരിക്കയിലെ നീലവര കുപ്പായക്കാർ റിക്വൽമിയെന്ന നായകന്റെ മുന്നിലും പിന്നിലും വശങ്ങളിലുമായി അണിനിരന്നു. കളിക്കളത്തിൽ റിക്വൽമിയുടെ കീഴിൽ അർജന്റീന വലിയ മുന്നേറ്റങ്ങളിലൂടെയും കുറിയ പാസുകളിലൂടെയും ഞണ്ടുകളുടേതെന്ന പോലെ തന്ത്രപരമായ പിൻവാങ്ങലിലൂടെയും കാല്പന്ത്കൊണ്ട് കവിത രചിച്ചു. സെർബിയ മോണ്ടിനെഗ്രോക്കെതിരെ കാല്പന്തിന്റെ കാല്പനിക സൗന്ദര്യം തുളുമ്പുന്ന ആറ് ഗോളുകൾ. അപ്പോഴും ഇരിപ്പിടങ്ങളിൽ നിന്നും റിക്വൽമിയെ ആരും വാഴ്ത്തി പാടിയില്ല. അയാൾ അതൊട്ട് പ്രതീക്ഷിച്ചുമില്ല.
ഗ്രാമത്തിലെ ഏതോ വീട്ടിനു മുമ്പിൽ വലിച്ചുകെട്ടിയ താർപോളിൻ ഷീറ്റിന് താഴെ ടെലിവിഷനിൽ കണ്ട കളി ഇന്നും നിരാശയോടെ മാത്രമേ ഓർക്കാൻ കഴിയൂ. ജർമനിക്കെതിരെയുള്ള നിർണായക മത്സരത്തിൽ പെക്കർമാന് പിഴച്ചു. കളി തീരുംമുമ്പെ അദ്ദേഹം റിക്വൽമിയെ പിൻവലിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് അർജന്റീന തോൽക്കുന്നത് ദയനീയമായി നോക്കി നില്ക്കാൻ മാത്രമേ റിക്വൽമിയെന്ന നായകന് സാധിച്ചുള്ളൂ. അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും ലോകകപ്പിന് ആ തോൽവിയോടെ ലാസ്റ്റ് വിസിൽ മുഴങ്ങി. ലോകകപ്പിന് ശേഷം വിമർശനങ്ങളുടെ കൂരമ്പ് ആ നായകനെ വേട്ടയാടി.
"എന്റെ അമ്മ എൻറേത് മാത്രമാണ്, അർജന്റീനയുടെ കുപ്പായത്തിനോടോ മറ്റെന്തെങ്കിലുമായോ എനിക്കവരെ താരതമ്യം ചെയ്യാനാവുകയില്ല"
കളിക്കളത്തിൽ ശാന്തനായിരുന്ന അദ്ദേഹം വിമർശനങ്ങളോട് പൊട്ടിത്തെറിച്ചു. ഒരുപക്ഷേ അത്രയധികം ആത്മാർത്ഥയോടെ കളിച്ചതുകൊണ്ടായിരിക്കണം വിമർശനങ്ങളെ അയാൾ കളിക്കളത്തിലെ വീഴ്ചകളെപോലെ ഉൾക്കൊള്ളുകയുണ്ടായില്ല. ഒരു സുപ്രഭാതത്തിൽ റിക്വൽമി തന്റെ രാജി പ്രഖ്യാപിച്ചു. അപ്രതീക്ഷിതമായ ആ തീരുമാനം ആരാധകരെ ഞെട്ടിച്ചു. അമ്മയുടെ അസുഖം കൂടുതലായി വരികയാണെന്നും താനിപ്പോൾ അവരോടൊപ്പമാണ് കഴിച്ചുകൂട്ടേണ്ടതെന്നും അയാൾ പറഞ്ഞു. ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ റിക്വൽമി പറഞ്ഞ വാക്കുകളിതാണ്: "എന്റെ അമ്മ എൻറേത് മാത്രമാണ്. അർജന്റീനയുടെ കുപ്പായത്തിനോടോ മറ്റെന്തെങ്കിലുമായോ എനിക്കവരെ താരതമ്യം ചെയ്യാനാവുകയില്ല".
സാക്ഷാൽ ഡീഗോ മറഡോണയുടെ വിമർശനങ്ങളോടും അദ്ദേഹം അതേ രീതിയിൽ പ്രതികരിച്ചു. ഡീഗോ മറഡോണയുടെ കീഴിൽ അർജന്റീനിയൻ ടീമിൽ തനിക്ക് കളിക്കാനാവില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. എന്നാൽ റിക്വൽമിയെന്ന പ്രതിഭയുടെ കളിജീവിതം അവിടെ അവസാനിച്ചില്ല. വിരമിക്കൽ തീരുമാനം തിരുത്തി വീണ്ടും ദേശീയ ടീമിനൊപ്പം ചേർന്നു. 2008 ബെയ്ജിംഗ് ഒളിമ്പിക്സിൽ അർജന്റീനയുടെ നായകസ്ഥാനം ഒരു നിയോഗം പോലെ റിക്വൽമിയിലെത്തിച്ചേർന്നു. സെമി ഫൈനലിൽ ബ്രസീലിനെ 3-0 ത്തിന് തകർത്ത ടീം സ്വർണമെഡലുമായാണ് നാട്ടിലേക്ക് മടങ്ങിയത്.
ഓർമയിൽ സൂക്ഷിക്കാൻ ആ സ്വർണമെഡൽ കാലം അയാൾക്ക് വേണ്ടി കരുതിവെച്ചതായിരിക്കണം. 2015ൽ യുവാൻ റോമൻ റിക്വൽമിയെന്ന പ്ലേമേക്കർ പുൽത്തകിടിയോട് വിട പറഞ്ഞു. കിരീട നേട്ടങ്ങളുടെയോ, മുൻനിര താരങ്ങളുടെയോ, ഗോളടി വീരൻമാരുടെയോ പട്ടികയിൽ റിക്വൽമിയെ കാണാൻ സാധിച്ചെന്ന് വരില്ല.
പക്ഷേ അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ച ഓരോ ആരാധകന്റെയും ഹൃദയമൈതാനത്തിൽ വളരെ സാവധാനം യുവാൻ റോമൻ റിക്വൽമിയെന്ന നീല കുപ്പായക്കാരൻ പന്തും ചേർത്ത് പിടിച്ച് നടന്നുനീങ്ങുന്നുണ്ടാവും ...
