അത്ഭുതങ്ങള്‍ നിറച്ച് ലോകകപ്പിനെത്തുന്ന കുഞ്ഞന്‍ രാജ്യമായ ഐസ്‌ലന്‍ഡിനെ കുറിച്ച് ഷബീദ് ഷാബി എഴുതുന്നു
പുത്തൻ പ്രതീക്ഷകളുമായി ആദ്യ ലോകകപ്പിന് എത്തുന്ന ഐസ്ലന്റ് ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ തന്നെ നേരിടാനുള്ളത് സ്വപ്നങ്ങൾ തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന അർജന്റീനയെയാണ്. കടലാസിൽ അർജന്റീനക്ക് ഒരു എതിരാളികളെയല്ല ഐസ്ലന്റ്. പക്ഷേ കടലാസിലെ കണക്കുകൾ വച്ച് കുഞ്ഞൻ ഐസ്ലന്റിനെ നേരിടാൻ ഒരുങ്ങിയാൽ നിരാശയോടെ കളം വിടേണ്ടിവരും അർജന്റീന ഫുട്ബോൾ ടീമിന്. അവരുടെ പോരാട്ടവീര്യത്തിൻറെ ചൂടേറ്റ് പൊള്ളിയ വമ്പന്മാരാണ് ഇംഗ്ലണ്ടും, നെതർലാന്റും, ക്രൊയേഷ്യയും പോർച്ചുഗലും.
തണുത്ത മണ്ണിലെ ചൂടുപിടിച്ച ഫുട്ബോള് ആവേശം
തണുത്തുറച്ച ഐസ്ലന്റ് ജനതയുടെ ഹൃദയങ്ങളിലേക്ക് ഫുട്ബോളിന്റെ ചൂട് കുടിയേറിയിട്ട് കാലം കുറച്ചായി. ജന്മനാ അനുഭവിച്ച് പോരുന്ന തണുപ്പിൽ നിന്ന് താൽക്കാലികമായി രക്ഷ നേടാൻ എന്നോണം ആവണം ഐസ്ലന്റ് ജനത ഫുട്ബോളിനെ സ്നേഹിച്ച് തുടങ്ങിയത്. പക്ഷെ പീന്നീട് ഒരിക്കലും ആ തുകൽ പന്തിനെ അവർ കൈവിട്ടില്ല."ദ് ബ്യൂട്ടിഫുൾ ഗെയിം" ഐസ്ലന്റ് ജനതയുടെ വികാരങ്ങളിൽ അങ്ങനെ അലിഞ്ഞുചേർന്നു. ശരിരം മരവിക്കുന്ന ശീതകാല തണുപ്പിൽ പോലും അവർ കാൽപന്തുകളിയിൽ ആനന്ദം കണ്ടെത്തി. പെയ്തിറങ്ങുന്ന മഞ്ഞുതുള്ളികളിൽ നിന്ന് രക്ഷ നേടാൻ എന്നോണം രാജ്യത്ത് പുതിയ ഇൻഡോർ സ്റ്റേഡിയങ്ങൾ പണിതു കൊണ്ട് പ്രതികൂലകാലവസ്ഥയെയും സാഹചര്യങ്ങളെയും അവർ തങ്ങൾക്ക് അനുകൂലമാക്കി. കൊടുംതണുപ്പിലും പൊരുതാനുറച്ച മനസ്സുമായി ഐസ്ലാന്റ് താരങ്ങൾ മൈതാനത്ത് ഇറങ്ങിയപ്പോൾ മുതൽ ഫുട്ബോൾ ലോകത്ത് അവർ വരവറിയിച്ചു തുടങ്ങി.
2012-ൽ 131-ാം റാങ്കില് ഉണ്ടായിരുന്ന ഐസ്ലന്റ് എന്ന കുഞ്ഞൻ രാജ്യം 2014 ലോകകപ്പിന്റെ പ്ലേഓഫിന് യോഗ്യത നേടിക്കൊണ്ടാണ് ഫുട്ബോൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർ ആദ്യ ലോകകപ്പിന്റെ ഫൈനൽ റൗണ്ടിലേക്ക് നന്നായി പൊരുതി. സ്വന്തം ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിൽ കരുത്തരായ ക്രൊയേഷ്യയെ ഗോൾരഹിത സമനിലയിൽ തളച്ചുകൊണ്ട് കരുത്തുകാട്ടി. വാനോളം പ്രതീക്ഷകൾ നിറച്ച് കൊണ്ടാണവർ ക്രൊയേഷ്യയിലേക്ക് വിമാനം കയറിയത്. സ്വന്തം മൈതാനത്ത് ക്രൊയേഷ്യൻ താരങ്ങളുടെ രണ്ട് അടികൾ ആ പ്രതീക്ഷകളെ എല്ലാം തകിടം മറിച്ചെങ്കിലും പോരാട്ടവീര്യത്തെ അവർ കൈവിട്ടില്ല. പിന്നീട് വന്ന യൂറോ യോഗ്യതാ റൗണ്ടിൽ ഉജ്ജ്വല പ്രകടനം. കരുത്തരായ നെതർലാന്റിനെ ഇരുവട്ടവും ചെക്ക് റിപ്പബ്ലിക്കിനെ ഒരു തവണയും തോല്പിച്ചതടക്കം 6 വിജയവും രണ്ട് വീതം സമനിലയും തോൽവിയുമായി ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാരായി യുറോകപ്പിലെക്ക് ആദ്യമായി യോഗ്യത നേടി.
ജേതാക്കളെ പോലെയുള്ള ഐസ്ലന്റ് ടീമിന്റെ മടക്കം 2016 യൂറോക്കപ്പിലെ മനോഹര കാഴ്ച്ചകളിൽ ഒന്നായിരുന്നു.
യുറോകപ്പിലെ ഐസ്ലന്റെ ഉജ്ജ്വല പ്രകടനം കണ്ട് ഫുട്ബോൾ ലോകം ഞെട്ടി. ആദ്യ മത്സരത്തിൽ തന്നെ ക്രിസ്റ്റ്യാനോയുടെ പോർച്ചുഗല്ലിനെ സമനിലയിൽ തളച്ചുകൊണ്ട് തുടക്കം ഗഭീരമാക്കി. രണ്ടാം മത്സരത്തിൽ ഓസ്ട്രിയയോട് വിണ്ടും സമനില. അടുത്ത കളിയിൽ ഹംങ്കറിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മറികടന്ന് ആദ്യ യൂറോക്കപ്പിൽ തന്നെ പ്രീ ക്വാർട്ടറിൽ കടന്നു. പ്രീ ക്വാർട്ടറിൽ പ്രതാപം വീണ്ടെടുക്കാൻ വെമ്പൽകൊള്ളുന്ന ഇംഗ്ലീഷ് പടയെ അട്ടിമറിച്ച് ആദ്യ പ്രധാന ടൂർണമെന്റ് തന്നെ അവിസ്മരണീയമാക്കി. ഒടുവിൽ ആതിഥേയരുടെ കളിയഴകിന് മുന്നിൽ അടിയറവ് പഞ്ഞെങ്കിലും ജേതാക്കളെ പോലെയുള്ള ഐസ്ലന്റ് ടീമിന്റെ മടക്കം 2016 യൂറോക്കപ്പിലെ മനോഹര കാഴ്ച്ചകളിൽ ഒന്നായിരുന്നു.
പിന്നീട് ഒരു ലോകകപ്പിൽ കളിക്കുക എന്ന സ്വപ്നനേട്ടത്തിലേക്ക് അവർ വീണ്ടും പന്തുതട്ടി തുടങ്ങി. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലും മിന്നുന്ന പ്രകടനം. 10 കളികളിൽ നിന്ന് ഏഴ് വിജയവും ഒരു സമനിലയുമായി ക്രൊയേഷ്യയും ഉക്രൈനും തുർക്കിയും അടങ്ങുന്ന ഗ്രൂപ്പ് ഐയിൽ നിന്നും ഒന്നാം സ്ഥാനക്കാരായി ലോകകപ്പിലേക്ക്. റഷ്യൻ ലോകകപ്പ് കളിക്കാനെത്തുന്ന ഏറ്റവും ചെറിയ രാജ്യം ആണ് ഇന്നവർ.
ഫുട്ബോൾ ലോകത്ത് ഐസ്ലന്റ് എന്ന കുഞ്ഞ് രാജ്യം വരവ് അറിയിച്ചുകഴിഞ്ഞു. എതിരാളികൾ അവരെ ഭയന്ന് തുടങ്ങണം. ഉറച്ച പ്രതിരോധവും റഷ്യയിലെ തണുത്ത കാലാവസ്ഥയും എല്ലാം ലോകകപ്പിൽ അവരുടെ കരുത്താണ്. സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ് അവർ റഷ്യയിലും തുടർന്നാൽ അത്ഭുതങ്ങൾ സംഭവിക്കും.
