ഷരിയത്ത് നിയമം ലംഘിച്ച സ്ത്രീകളുൾപ്പെടെ പതിനഞ്ച് പേർക്ക് ചാട്ടവാര്‍ അടി
- സ്വവര്‍ഗ്ഗാനുരാഗം, പരസ്‌ത്രീഗമനം, മദ്യപാനം എന്നിവയ്ക്കാണ് ശിക്ഷ
ഇന്തോനേഷ്യ: ഷരിയത്ത് നിയമം ലംഘിച്ച സ്ത്രീകളുൾപ്പെടെ പതിനഞ്ച് പേർക്ക് നേരെ ചൂരൽ പ്രയോഗം. സ്വവര്‍ഗ്ഗാനുരാഗം, പരസ്‌ത്രീഗമനം, മദ്യപാനം എന്നിവയ്ക്ക് ഷരിയത്ത് നിയമം അനുസരിച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. സ്വവർഗ ലൈംഗിക ബന്ധത്തിലേർപ്പെട്ട രണ്ട് പുരുഷൻമാർക്ക് 87 ചാട്ടവാര്‍ അടിയാണ് നടപ്പിലാക്കിയത്. പരസ്‌ത്രീഗമനം നടത്തിയ ഒൻപത് പേർക്ക് 26 അടിയും മദ്യപ്പിച്ച ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർക്ക് 27 ചാട്ടവാര്‍ അടിയും നടപ്പിലാക്കി.
ഇന്തോനേഷ്യൻ തലസ്ഥാനമായ ബന്താ ആസെയിലെ ബൈത്തുർറഹീം പള്ളിക്ക് സമീപത്ത് വെച്ചാണ് ശിക്ഷ നടപ്പിലാക്കിയത്. വെളുത്ത നിറത്തിലുള്ള പരമ്പരാഗത കോകോ ഷർട്ട് ധരിച്ചെത്തിയ തടവുകാരെ പള്ളിക്ക് മുന്നിൽ കൊണ്ടുവരുകയും ചാട്ടവാര്‍ പ്രയോഗം നടത്തുകയുമായിരുന്നു. വെള്ളിയാഴ്ച്ച പ്രാർത്ഥന കഴിഞ്ഞ് മടങ്ങുന്ന കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾക്ക് മുന്നിൽവച്ചായിരുന്നു ശിക്ഷ. ശിരോവസ്ത്രം അണിഞ്ഞെത്തിയ ആളാണ് പ്രതികളെ ചാട്ടവാര്‍ ഉപയോഗിച്ച് അടിക്കുക. കൂടാതെ പ്രതികളുടെ ശരീരത്തിൽ എവിടെയൊക്കെ അടിക്കണം എന്ന് നിർദേശിക്കുന്നതിനായി സമീപത്തായി ഉദ്യോഗസ്ഥരും നിൽക്കുന്നുണ്ടാകും. ശിക്ഷ നടപ്പിലാക്കുന്നതിനുമുമ്പ് തടവുകാരെ ആരോഗ്യപരിശോധനയ്ക്ക് വിധേയരാക്കും.
അതേസമയം, ശാരീരികമായ ശിക്ഷ നടപടികൾ നഗരത്തിലെ ജയിലിനുള്ളിൽവച്ചുതന്നെ നടപ്പിലാക്കണമെന്ന് ബന്താ ആസെ ഗവർണർ ഇർവാണ്ടി യൂസഫ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഉത്തരവിനെക്കുറിച്ച് വിശദമായ നിര്‍ദ്ദേശങ്ങൾ ലഭിക്കാത്തതിനെത്തുടർന്നാണ് പൊതുസ്ഥലത്തുവച്ച് ശിക്ഷ നടപ്പിലാക്കിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ഹിദായത്ത് പറഞ്ഞു.