ബംഗളൂരു: കോടികളുടെ ഫ്ലാറ്റ് തട്ടിപ്പിന് ഇരയായവരിൽ നിരവധി മലയാളികൾ. ലക്ഷങ്ങൾ മുൻകൂറായി വാങ്ങി ആയിരക്കണക്കിന് പേരെ കബളിപ്പിച്ച ഡ്രീംസ് റിയൽ എസ്റ്റേറ്റ് കമ്പനിക്കെതിരെ കൂടുതൽ മലയാളികൾ പരാതിയുമായെത്തുകയാണ്.എണ്ണായിരത്തോളം പേരിൽ നിന്നായി അഞ്ഞൂറ് കോടിയിലധികം രൂപയാണ് റിയൽ എസ്റ്റേറ്റ് കമ്പനി തട്ടിയത്.
ബംഗളൂരു നഗരത്തിലെ കുന്ദനഹളളിയിൽ കുറഞ്ഞ വിലക്ക് ഫ്ലാറ്റെന്ന പരസ്യം കണ്ട് പണം മുടക്കിയതാണ് പാലക്കാട് സ്വദേശി വേണുഗോപാൽ. ഡ്രീംസ് എന്ന റിയൽ എസ്റ്റേറ്റ് കമ്പനിക്ക് മുൻകൂറായി നൽകിയത് മുപ്പത് ശതമാനം തുക.രണ്ട് വർഷം കഴിഞ്ഞിട്ടും ഫ്ലാറ്റില്ല.കമ്പനി പറഞ്ഞ സ്ഥലത്ത് ഒരു കല്ല് പോലും പാകിയില്ല.
അന്വേഷിച്ചപ്പോൾ സമാനരീതിയിൽ കബളിപ്പിക്കപ്പെട്ടത് മലയാളികളടക്കം ആയിരക്കണക്കിന് പേർ. പരാതികൾ കുന്നുകൂടിയപ്പോൾ സംസ്ഥാന സർക്കാർ സിഐഡി അന്വേഷണം പ്രഖ്യാപിച്ചു. കമ്പനി ഉടമ സച്ചിൻ നായിക് രണ്ടാഴ്ച മുമ്പ് അറസ്റ്റിലായി.എന്നാൽ തട്ടിപ്പിന് ഇരയായവർക്ക് പണം തിരിച്ചുകിട്ടാൻ ഇതുവരെ നടപടികളൊന്നുമായിട്ടില്ല.
പരാതികളുമായി ദിവസവും കൂടുതൽ പേരെത്തുന്നു.അവരിൽ നിരവധി മലയാളികളും.നഗരത്തിൽ നാൽപ്പത്തിയെട്ട് പദ്ധതികളാണ് ഡ്രീംസ് കമ്പനി വാഗ്ദാനം ചെയ്തത്.ഒന്നുപോലും പൂർത്തിയാക്കിയില്ല.
എൺപത്തിയെട്ട് കേസുകൾ ഇതിനോടകം കർണാടക പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പരാതിയുമായി കൂടുതൽ പേരെത്തുമെന്നാണ് സൂചന. തട്ടിപ്പ് നടന്നെന്ന് ഇനിയും അറിയാത്തവരിലേക്ക് വിവരമെത്തിക്കാനുളള ശ്രമങ്ങളിലാണ് ഇരകളാക്കപ്പെട്ടവർ.
flat fraud in bangalore
