സര്‍ക്കാരിനെ മോശമാക്കാന്‍ ചില വിദേശ ശക്തികള്‍ പ്രവര്‍ത്തിക്കുന്നെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ആരോപിച്ചു. കെ.എം ഷാജഹാന്‍ അറസ്റ്റിലായത് പൊതു വിഷയമല്ലെന്നും ഷാജഹാന്റെ അറസ്റ്റ് ജനങ്ങള്‍ക്ക് ഒരു വിഷയമേ അല്ലെന്നും സുധാകരന്‍ പറഞ്ഞു. പലരും ജയിലില്‍ കിടക്കുന്നുണ്ട്. 80,000 മുസ്ലിം യുവതി യുവാക്കള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം ജയിലില്‍ കിടക്കുന്നു. ഇത് ആരും പറയാത്തത് എന്തു കൊണ്ടെന്നും സുധാകരന്‍ ചോദിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിഷ്ണുവിന്റെ കുടുംബത്തിന് നല്‍കിയ ഉറപ്പ് അനുസരിച്ച് ഇപ്പോള്‍ റിമാന്റിലായ മൂന്ന് എസ്.യു.സി.ഐ പ്രവര്‍ത്തകരെ സര്‍ക്കാര്‍ വിട്ടയക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കെ.എം ഷാജഹാനെ തങ്ങള്‍ സമരത്തിലേക്ക് ക്ഷണിച്ചില്ലെന്നാണ് ജിഷ്ണുവിന്റെ കുടുംബം പറയുന്നത്. തനിക്കെതിരായ നടപടി വ്യക്തിവൈരാഗ്യം കൊണ്ടുമാത്രമാണെന്ന് കെ.എം ഷാജഹാന്‍ ആരോപിച്ചു. അറസ്റ്റ് ഭരണഘടന ലംഘനമാണെന്നും ഒരു കുറ്റവും ചെയ്യാത്ത തനിക്ക് നീതി കിട്ടിയേ മതിയാകൂവെന്നും ഷാജഹാന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നടപടി വ്യക്തിവൈരാഗ്യവും രാഷ്‌ട്രീയ പകപോക്കലുമെന്ന് ഷാജഹാന്‍ ആരോപിച്ചു. പ്രത്യേക അനുമതിയോടെ ഇന്ന് എല്‍എല്‍ബി പരീക്ഷ എഴുതാന്‍ എത്തിയപ്പോഴായിരുന്നു ഷാജഹാന്റെ പ്രതികരണം.