പിള്ളപ്പാറയിലും അതിരപ്പിള്ളിയിലുമുണ്ടായ കാട്ടുതീയില്‍ വന്‍ നാശനഷ്ടം
- പിള്ളപ്പാറയിലും അതിരപ്പിള്ളിയിലുമുണ്ടായ കാട്ടുതീയില്‍ വന്‍ നാശനഷ്ടം
- ഏക്കര്‍ കണക്കിന് കാട് കത്തി നശിച്ചു
തൃശൂർ: ചാലക്കുടി പരിയാരം റേഞ്ചിലുള്ള പിള്ളപ്പാറയിലും അതിരപ്പിള്ളി റേഞ്ചിലെ വടാമുറിയിലും മലനിരകളില്‍ ഉണ്ടായ കാട്ടുതീയിലും വൻ നാശനഷ്ടം. ഏക്കര്‍ കണക്കിന് കാട് കത്തി നശിച്ചു. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആണ് വനംവകുപ്പിന്റെ സംശയം.
ശനിയാഴ്ച ഉച്ചയ്ക്ക് ഉണ്ടായ കാടുതീയ്ക്ക് പിന്നാലെയാണ് മേഖലയിൽ ഇന്നലെ രാത്രി വീണ്ടും കാട്ടുതീ കണ്ടത്. വനപാലകരും വചർമാരും തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിക്കാതത്തിനെ തുടർന്ന് ഇന്ന് പുലർച്ചെ വിവിധ സംഘങ്ങളായി അറുപത് ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും കാട്ടിലെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ തീ നിയന്ത്രണ വിധേയം ആക്കി.
സ്വാഭാവികമായി ഉണ്ടായ കാറ്റ് തീ അല്ലെന്നും ആരെങ്കിലും മനഃപൂർവം തീ ഇട്ടതാകാനാണ് സാധ്യത എന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതൽ നാശനഷ്ടം ഉണ്ടാവാതിരിക്കാൻ നിരീക്ഷണം ശക്തമാക്കും. 30 ഹെക്ടർ അടിക്കാടാണ് കഴിഞ്ഞ ദിവസം ഉണ്ടായ കാട്ടുതീയില്‍ നശിച്ചത്. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യം അന്വേഷിച്ച് നടപടി എടുക്കുമെന്നും വനംവകുപ്പ് അറിയിച്ചു