ഫോറസ്റ്റ് സ്റ്റേഷനിൽ സുഗന്ധ വ്യാപാരിയായ വിദേശിയെ പതിനൊന്നു മണിക്കൂര്‍ തടഞ്ഞുവച്ചു; പ്രതിഷേധവുമായി നാട്ടുകാര്‍
കുട്ടമ്പുഴ ആദിവാസി മേഖലയില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഒരു വിദേശിയടക്കം മൂന്ന് പേരെ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തി. പതിനൊന്നു മണിക്കൂറോളം ഇവരെ ഫോറസ്റ്റ് സ്റ്റേഷനില്‍ തടഞ്ഞു വച്ചു. രേഖകളുണ്ടായിട്ടും മണിക്കൂറുകളോളം ഇവരെ തടഞ്ഞുവച്ചെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
കോതമംഗലം: കുട്ടമ്പുഴ ആദിവാസി മേഖലയില്‍ അതിക്രമിച്ചു കയറിയെന്നാരോപിച്ച് ഒരു വിദേശിയടക്കം മൂന്ന് പേരെ പൂയംകുട്ടി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് പരിശോധന നടത്തി. പതിനൊന്നു മണിക്കൂറോളം ഇവരെ ഫോറസ്റ്റ് സ്റ്റേഷനില്‍ തടഞ്ഞു വച്ചു. രേഖകളുണ്ടായിട്ടും മണിക്കൂറുകളോളം ഇവരെ തടഞ്ഞുവച്ചെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.
ഇറ്റാലിയന്‍ സ്വദേശിയായ ലൂക്ക ബെൽ ട്രാമി, മാനേജർ ഏലിയാസ് മാത്യു, പ്രദേശവാസിയായ ജീപ്പ് ഡ്രൈവർ ബോണി എന്നിവരെയാണ് വനപാലകർ ഫോറസ്റ്റ് ഓഫീസില്‍ വിളിച്ചു വരുത്തി പതിനൊന്ന് മണിക്കൂര്‍ ചോദ്യം ചെയ്തത്.
തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പൈസസ് എന്ന കമ്പനിയുടെ ഡയറക്ടറാണ് ലൂക്ക ബെൽട്രാമി. കർഷകരിൽ നിന്ന് സുഗന്ധദ്രവ്യങ്ങൾ നേരിട്ട് വാങ്ങി കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ലൂക്കയുടേത്. കഴിഞ്ഞ മൂന്ന് വർഷമായി അയാള്‍ ഇന്ത്യയിലുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിലെ കല്ലേലിമേട് എന്ന വനമേഖലയിലുള്ള സ്ഥലത്ത് എത്തിയതോടെയാണ് വനപാലകര്‍ക്ക് സംശയം തോന്നിയത്.
മടങ്ങും വഴി കൂവപ്പാറ ഫോറസ്റ്റ് സ്റ്റേഷനില്‍ എത്താന്‍ ഇവര്‍ ആവശ്യപ്പെട്ടു. ഒരു മണിയോടെ ലൂക്കയും സംഘവും ഫോറസ്റ്റ് സ്റ്റേഷനിലെത്തി. എന്നാല്‍ ലൂക്കയുടെ പക്കല്‍ ആധാര്‍ കാര്‍ഡ് കണ്ടതോടെയാണ് വനപാലകര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് റേഞ്ച് ഓഫീസറെത്തി വിശദപരിശോധന വേണമെന്ന് അറിയിച്ചു.
റേഞ്ച് ഓഫീസറെത്താന്‍ വൈകിയതോടെ ലൂക്കയുടെ മോചനവും നീണ്ടു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി റേഞ്ച് ഓഫീസിന് മുന്നില്‍ തടിച്ചുകൂടുകയായിരുന്നു. ഇന്ത്യയില്‍ നിശ്ചിത കാലം താമസിക്കുന്നവര്‍ക്ക് ആധാര്‍ കാര്‍ഡ് ലഭിക്കാമെന്ന് വ്യക്തമായതോടെ ലൂക്കിനെ വിട്ടയക്കുകയായിരുന്നു.
പരിശോധനയ്ക്ക് മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസിന്‍റെ സഹായവും തേടിയിരുന്നു. വനമേഖലയില്‍ വിദേശിയെത്തിയത് എന്തിനെന്നറിയാന്‍ പരിശോധന നടത്തുകയാണ് ചെയ്തതെന്ന് കുട്ടമ്പുഴ റേഞ്ച് ഓഫീസര്‍ രാജന്‍ വിശദീകരിച്ചു. 2020 വരെ ഇന്ത്യയില്‍ തങ്ങാന്‍ ലൂക്കിന് വിസയുണ്ടെന്ന് വ്യക്തമായതോടെയാണ് വിട്ടയച്ചതെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പിയും അറിയിച്ചു.