മീനുകളില്‍ രാസവസ്തു: തമിഴ്നാട്ടിലും ഫോർമലിൻ പരിശോധന
- സാമ്പിള്‍ പഠനത്തില്‍ ഫോർമലിൻ കണ്ടെത്തി
- പഠനം നടത്തിയത് ജയലളിത ഫിഷറീസ് സർവകലാശാല
- 30 സാമ്പിളുകളില്‍ 11 ലും ഫോർമലിൻ
ചെന്നൈ:തമിഴ്നാട്ടില്‍ മീനുകളില്‍ രാസവസ്തു ചേർക്കുന്നെന്ന പഠന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തില്‍ സർക്കാർ നടപടി തുടങ്ങി. ചെന്നൈയിലും തൂത്തുക്കുടിയിലുമടക്കം നിരവധി തുറമുഖങ്ങളിൽ ആരോഗ്യവകുപ്പിലേയും ഭക്ഷ്യസുരക്ഷാവകുപ്പിലേയും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ജയലളിത ഫിഷറീസ് സർവകലാശാല നടത്തിയ പഠനത്തില്‍ തമിഴ്നാട്ടില്‍ മീനുകളില്‍ ഫോർമലിൻ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.
വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച 30 സാമ്പിളുകളില്‍ 11 ലും ഫോർമലിൻ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും മത്സ്യമാർക്കറ്റുകളില്‍ പരിശോധനക്കിറങ്ങിയത്. ചെന്നൈയിലെ പട്ടണംപാക്കം, കാശിമേട്, മറീനബീച്ച് എന്നിവിടങ്ങളിലെ മത്സ്യമാർക്കറ്റുകളില്‍ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്.
ഇവിടങ്ങളില്‍ നിന്നും ശേഖരിച്ച സാമ്പികളുകള്‍ ഫിഷറീസ് സർവകലാശാലയിലേക്കാണ് അയച്ചത്.2 ദിവസത്തിനകം വിശദമായ റിപ്പോർട്ട് ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. തഞ്ചാവൂരിലും തൂത്തുക്കുടിയിലും സമാനമായ പരിശോധന നടന്നു. ഇവിടെ നിന്നെല്ലാം കേരളത്തിലേക്ക് മത്സ്യങ്ങള്‍ കയറ്റിഅയക്കുന്നുണ്ട്. മത്സ്യത്തില്‍ രാസവസ്തു ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ഡി ജയകുമാർ പറഞ്ഞു. മത്സ്യവിപണികളിലെ പരിശോധന വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യാപകമാക്കാനാണ് സർക്കാർ തീരുമാനം.