പൂനെ: തീപ്പെട്ടി നല്‍കാത്തതിന്റെ പേരില്‍ മുന്‍ സൈനികനെ 21 കാരന്‍ കൊലപ്പെടുത്തി. മുന്‍ ആര്‍മി ഉദ്യോഗസ്ഥനായ ബാലി എന്ന 67 കാരനെയാണ് റോബിന്‍ അന്റണി ലെസാറസ് എന്ന 21 കാരന്‍ കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസ് പിടിയിലായത്.

ഫെബ്രുവരി 1 നാണ് ബാലിയെ റോബിന്‍ അടിച്ചുകൊന്നത്. വീടോ സൗകര്യങ്ങളോ ഇല്ലാത്തതിനാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി പുനെയിലെ കൊയാജി റോഡരികില്‍ ടെന്റ് കെട്ടി താമസിച്ചു വരികയായിരുന്നു ബാലി. 

പൂനെ ക്യംപിലെ സതേണ്‍ കമ്മാന്റ് ഓഫീസര്‍മാരുടെ ഭക്ഷണശാലയുടെ പ്രധാന കവാടത്തിന് മുമ്പില്‍ വച്ചാണ് ഇയാളെ അതിക്രൂരമായി റോബിന്‍ഡ അടിച്ചു കൊന്നത്. ക്യാംപ്റ്റന്‍ റാങ്കിലുണ്ടായിരുന്ന ബാലിയെ 1989 ല്‍ സൈന്യത്തില്‍നിന്ന് വിചാരണ ചെയ്ത് പുറത്താക്കിയതാണ്. 

സിസിടിവി ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റോബിനെതിരെ അന്വേഷണം നടത്തിയത്. ബാലിയുടെ കൊലപാതകം നടന്നതിന് ശേഷം ഇയാള്‍ ഒളിവിലാണെന്ന് കണ്ടെത്തിയെന്നും പൊലീസ് പറഞ്ഞു. റെയ്ഗഡ് ജില്ലയിലെ തലോജയിലുണ്ട് റോബിന്‍ എന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് അയാളെ കണ്ടെത്തി ചോദ്യം ചെയ്തു. ഇതോടെ താനാണ് ബാലിയുടെ കൊലപാതകത്തിന് പിന്നിലെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി. 

സംഭവം നടന്ന ദിവസം മദ്യപിച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന റോബിനും സുഹൃത്തുക്കളും. മമ്മദേവി ചൗക്ക് എത്തിയതോടെ ഇവരുടെ മോട്ടേര്‍ സൈക്കിള്‍ കേടായി. തുടര്‍ന്ന് വണ്ടി തള്ളി നീങ്ങുകയായിരിന്നു സംഘം. ഇതിനിടയില്‍ സിഗരറ്റ് വലിക്കാനായി തെരഞ്ഞപ്പോള്‍ കയ്യില്‍ തീപ്പെട്ടി ഇല്ലായിരുന്നു. അപ്പോഴാണ് റോഡരികില്‍ ഉറങ്ങുകയായിരുന്ന ബാലി ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ബാലി തീപ്പെട്ടി നല്‍കിയില്ല. ഇത് ഇരുവരും തമ്മില്‍ കയ്യേറ്റത്തിന് ഇടയായി. തുടര്‍ന്ന് റോബിന്‍ ബാലിയെ അടിച്ച് കൊന്നുവെന്നും പൊലീസ് വ്യക്തമാക്കി.