പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ഫാദർ റോബിന്റെ കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയോട് അനുബന്ധിച്ച കോണ്‍വെന്റില്‍ വിദ്യാര്‍ഥിനികള്‍ക്ക് കന്യാസ്ത്രീയുടെ ക്രൂര പീഡനമെന്ന് വെളിപ്പെടുത്തല്‍. കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ പഠിച്ചിരുന്ന എലിസബത്ത് വട്ടക്കുന്നേല്‍ എന്ന യുവതിയാണ് ഫേസ്ബുക്കിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ലിസി എന്ന കന്യാ സ്ത്രീയാണ് വിദ്യാര്‍ഥിനികളെ ക്രൂരമായി പീഡിപ്പിച്ചതെന്നാണ് എലിസബത്ത് പറയുന്നത്.
പീഡനക്കേസില്‍ പിടിയിലായ ഫാദർ റോബിന്റെ അതേപള്ളിയുടെ കോണ്‍വെന്റിലാണ് വിദ്യാര്‍ഥിനികള്‍ക്ക് പീഡനങ്ങള്‍ നേരിടേണ്ടിവന്നത്. 1999ലാണ് ഈ സംഭവം നടന്നതെന്നും എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഞങ്ങൾ മുപ്പതു പെൺകുട്ടികൾ. രാവിലെ അഞ്ചു മണിക്ക് എഴുന്നേൽക്കണം മുറ്റം അടിക്കണം. ചെടികൾ നനയ്ക്കണം. പാചകം ചെയ്യാൻ കൂടണം. വലിയ പശുക്കൾ ഉണ്ട്. അവരെ കുളിപ്പിക്കാൻ കൂടണം. തൊഴുത്ത് വൃത്തിയാക്കണം. അവിടത്തെ പള്ളിയിലെ അച്ഛന് ഭക്ഷണം കൊണ്ട് പോയി കൊടുക്കണം. അങ്ങനെ അങ്ങനെ ഒരുപാട് പണികളും ഉണ്ടായിരുന്നു- എലിസബത്ത് ഫേസ്ബുക്കില്‍ പറയുന്നു.
വാഴക്കുലയില്‍ നിന്ന് പഴം ഇരിഞ്ഞു കഴിച്ചതിനു ജിനിയെന്ന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച കാര്യമാണ് എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ ആദ്യം വിവരിക്കുന്നത്. ഞങ്ങളോട് ഇന്ന് ചെയ്‍ത പാപത്തിന്റെ കണക്ക് എഴുതാൻ ആവശ്യപ്പെട്ടു. സത്യം എഴുതിയില്ലെങ്കിൽ കള്ളത്തരം അളക്കുന്നതിനുള്ള മെഷീൻ ഉണ്ടെന്നു പറഞ്ഞു പേടിപ്പിച്ചു. അന്നത്തെ കുഞ്ഞു പാപങ്ങൾ എല്ലാവരും എഴുതി. ഓരോരുത്തരെ അവരവരുടെ പാപങ്ങൾക്കനുസരിച്ച് മുട്ടറ്റം വരുന്ന പാവാട അടിവസ്ത്രം കാണത്തക്കവിധം അരയോളം പൊക്കിപ്പിടിച്ച് എണ്ണതേച്ച് മിനുക്കിയ ചൂരൽ ഉപയോഗിച്ച് അടിക്കാൻതുടങ്ങി. എല്ലാവരും അലറിക്കരയും. ശബ്‍ദം പുറത്തു കേൾക്കില്ല. മഠത്തിലെ അകത്തെ മുറിയിൽ നിന്ന് ഒരു ശബ്‍ദവും പുറത്തു കേൾക്കില്ല. മാത്രമല്ല ആ ചുറ്റുവട്ടത്ത്, തൊട്ടടുത്ത് ഒരു വീടു പോലും അന്ന് ഇല്ല. ഒടുവിൽ ഏറ്റവും വലിയ പാപം ചെയ്‍തത് ആരാണെന്ന് കണ്ടുപിടിച്ചു. പഴംപറിച്ചുതിന്ന ആളാണ് ജിനി. ജിനിയെ അവർ മറ്റൊരു മുറിയിൽ കൂട്ടിക്കൊണ്ടു പോകുന്നത് കണ്ടു. എല്ലാവരും അടികൊണ്ടവേദനയിൽ പേടിച്ച് വിറച്ച് ഇരിക്കുന്നു. കുറച്ചു കഴിഞ്ഞപ്പോൾ കരഞ്ഞു തളർന്നു ജിനി പുറത്തുവന്നു. രാത്രിയായപ്പോൾ ജിനി ഉടുപ്പിട്ടിട്ടില്ല. അടിയുടെ ചോരപ്പാടുകൾ കൊണ്ട് പൊട്ടിയ ശരീരത്തിൽ വസ്ത്രം തൊടുമ്പോൾ നീറിയിരുന്നു. വിശന്നപ്പോൾ അറിയാതെ ഒരു പഴമേ ഇരിഞ്ഞു തിന്നുള്ളൂ എന്ന് പറഞ്ഞു അവൾ കരയുന്നത് ഇന്നലെയെന്നതു പോലെ മനസ്സിൽ തെളിയുന്നു- എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
തനിക്ക് നേരിട്ട ദുരനുഭവവും എലിസബത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നുണ്ട്. എന്റെ പപ്പ എനിക്കു തന്ന പത്ത് രൂപ ബാഗിലുണ്ടായിരുന്നു. പൈസ കൈയിൽ ഉണ്ടെങ്കിൽ അത് ബാഗിൽ സൂക്ഷിക്കാതെ അവരെ ഏല്‍പ്പിക്കണം എന്നായിരുന്നു നിയമം. സ്‍കൂളിൽ പോകുമ്പോൾ വയറുനിറയെ പഴംപൊരിമേടിച്ച് തിന്നോളാൻ പറഞ്ഞതു കൊണ്ട് ആ കാശ് ഞാൻ കൊടുത്തില്ല. ഇടയ്ക്കിടെ ബാഗ് പരിശോധന ഉണ്ട്. അങ്ങനെയാണ് അത് പിടിച്ചത്.
എന്നെയും പതിവ് പോലെ അവർ അകത്തുള്ള ഇരുട്ടുമുറിയിൽ കൊണ്ടു പോയി. എന്നോട് മുട്ടുകുത്തിനില്‍ക്കാൻ പറഞ്ഞു. പേടിച്ചരണ്ട ഞാൻ ആ വലിയ ചൂരലിൽ ഒന്ന് നോക്കിയപ്പോൾ തന്നെ കരഞ്ഞുപോയി. പേടിച്ചിച്ചിട്ട് ശബ്‍ദം പുറത്തേക്ക് വന്നില്ല. മുടിയെല്ലാം പടർത്തി യക്ഷിയെപ്പോലെ അവർ അലറി എന്റെ ബ്ളൗസും പാവാടയും ഊരിപ്പിച്ചു. അടിവസ്ത്രം മാത്രം ആയി വേഷം കൈകൾ കെട്ടി വെയ്ക്കാൻ പറഞ്ഞു. ചൂരലിൽ എണ്ണതേച്ച് അടി തുടങ്ങി ദേഹമൊന്നാകെ വേദനകൊണ്ട് പുളഞ്ഞു. കരഞ്ഞില്ല ഞാൻ സഹിച്ചു. കരയെടീ എന്ന് പറഞ്ഞവർ ചോര തെറിക്കുന്നതുവരെ അടിച്ചു. എഴുന്നേൽപ്പിച്ച് നിർത്തി തുടപൊട്ടിചോരയൊലിക്കുംവരെ അടിച്ചവർ രസിച്ചു- എലിസബത്ത് പറയുന്നു.
